സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുണ്ടായെങ്കിലും വിദേശ ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് സംബന്ധിച്ച ആശങ്ക തുടരുന്നു. ഷാര്‍ജ വിമാനത്താവളം വഴി മൃതദേഹം കൊണ്ടുപോകുന്നത് രണ്ടു ദിവസമായി നിലച്ചിരിക്കുകയാണ്.
ഷാര്‍ജയിലെ ഹസന്‍ ദിബ്ബയില്‍ മരിച്ച മലപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞിന്‍റെ മൃതദേഹവുമായി വ്യാഴാഴ്ച രാത്രി ഷാര്‍ജ വിമാനത്താവളത്തിലെത്തിയ അഷ്റഫ് താരമശ്ശേരിക്കാണ് പുതിയ നിബന്ധനയുടെ പകര്‍പ്പ് കാര്‍ഗൊ ഉദ്യോഗസ്ഥര്‍ കൈമാറിയത്. മൃതദേഹവുമായി ബന്ധപ്പെട്ട നാലു രേഖകള്‍ 48 മണിക്കൂറിന് മുന്‍പ് നാട്ടിലെ വിമാനത്താവളത്തില്‍ എത്തിക്കത്തണമെന്ന നിബന്ധനയാണിത്. ഇതനുസരിച്ച രേഖകള്‍ നാട്ടില്‍ സമർപ്പിച്ച് അനുമതിപത്രം ലഭ്യമാക്കിയാലെ ഇവിടന്ന് മൃതദേഹം അയക്കാനാവൂ എന്ന നിലപാടിലാണ് കാര്‍ഗൊ അധികൃതര്‍.
ഇതോടെ രണ്ടു ദിവസം മൃതദേഹം എവിടെ സൂക്ഷിക്കുമെന്നാണ് പതിനാറു വര്‍ഷത്തിനിടെ മൂവായിരത്തിലേറെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച അഷ്റഫ് ചോദിക്കുന്നത്. മനുഷ്യത്വരഹിതമായ ഈ സമീപനം എത്രയും വേഗം തിരുത്തണമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സിപി മാത്യുവും ആവശ്യപ്പെട്ടു. ഇതേസമയം നിലവിലുള്ള നിയമത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുകയായിരുന്നുവെന്നും മൃതദേഹം കൊണ്ടുവരുന്നതിന് തടസമില്ലെന്നും വിശദീകരിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹെല്‍ത്ത് ഓഫീസറുടേതെന്ന് പറയുന്ന സന്ദേശവും സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്.