റിയാദ് : യെമനിൽ കോളറ പടർന്നു പിടിച്ച സാഹചര്യത്തിൽ രോഗം സൗദിയിലേക്ക് വ്യാപിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതുവരെ ഒരു കേസുപോലും സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് മിഷാൽ അൽ റുബയ്യാൻ പറഞ്ഞു.സംശയം തോന്നുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധ മാർഗങ്ങളും മരുന്നുകളും നൽകുന്നുണ്ട്.അതിർത്തികളിൽ പൊതുജനങ്ങൾക്ക് വേണ്ടി ആരോഗ്യ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്.
യെമനിൽ നിന്നും വരുന്നവരെ കോളറ പരിശോധനക്ക് വിധേയമാക്കാൻ ജിസാൻ, നജ്‌റാൻ അതിർത്തി പ്രദേശങ്ങളിൽ ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.യെമനിൽ നിന്ന് ഭക്ഷ്യ സാധനങ്ങളൊന്നും രാജ്യത്തേക്ക് പ്രവേശിപ്പിക്കരുതെന്നും അതിർത്തിയിൽ നിർദേശം നൽകിയിട്ടുണ്ട്.ദക്ഷിണ അതിർത്തിയിലെ പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നിശ്ചിത ഇടവേളകളിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.യെമനിൽ നിന്ന് വരുന്നവരുടെ താമസ സ്ഥലങ്ങളിൽ മെഡിക്കൽ സംഘത്തെ അയച്ച് പരിശോധന നടത്താൻ അതാത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.സമൂഹ മാധ്യമങ്ങൾ വഴിയും മാർഗ്ഗനിർദേശ ലഘുലേഖകൾ നേരിട്ട് വിതരണം ചെയ്‌തും മന്ത്രാലയം ബോധവൽക്കരണം നടത്തുന്നുമുണ്ട്.