ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിക്കുന്നതിനുള്ള സമയപരിധി സൗദിയുടെ നേതൃത്വത്തിലുള്ള ഗൾഫ് രാജ്യങ്ങൾ നീട്ടി. കുവൈത്ത് അമീറിന്‍റെ ഇടപെടലിനെ തുടർന്നാണ് ഖത്തറിന് 48 മണിക്കൂർ കൂടി അനുവദിക്കാൻ തീരുമാനിച്ചത്.
ഖത്തറിനു മേലുള്ള ഉപരോധം പിന്‍വലിച്ച് നയതന്ത്ര ബന്ധങ്ങള്‍ പുനസ്ഥാപിക്കുന്നതിന് പതിമൂന്ന് ഉപാധികളാണ് സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. തിങ്കളാഴ്ചയ്ക്ക് മുൻപ് ഈ ഉപാധികൾ അംഗീകരിക്കണമെന്നതായിരുന്നു ആവശ്യം. എന്നാൽ കൂടുതൽസമയം നൽകണമെന്ന കുവൈത്ത് അമീറിൻറെ അഭ്യർഥന മാനിച്ചാണ് ഖത്തറിന് രണ്ടു ദിവസം കൂടി അനുവദിക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഉപാധികൾ സംബന്ധിച്ച് തങ്ങളുടെ നിലപാടുകൾ ഈ സമയപരിധിക്കകം ഖത്തർ ഔദ്യോഗികമായി കുവൈത്തിന് കൈമാറും. ഇക്കാര്യത്തിൽ ഖത്തർ ഭരണനേതൃത്വം കുവൈത്ത് അമീറിന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇതേ തുടർന്നാണ് അമീർ വീണ്ടും പ്രശ്നത്തിൽ ഇടപെട്ടത്.
ഇന്ത്യയിൽ സ്വകാര്യ സന്ദർശനത്തിലായിരുന്ന അമീർ യാത്ര വെട്ടിച്ചുരുക്കി കൂടുതൽ ചർച്ചകൾക്കായി കഴിഞ്ഞ ദിവസം കുവൈത്തിൽ തിരിച്ചെത്തിയിരുന്നു. ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുക, അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടുക, ഖത്തറിലെ തുര്‍ക്കിയുടെ സൈനിക താവളം അടയ്ക്കുക എന്നിവയായിരുന്നു ഗള്‍ഫ് രാജ്യങ്ങളുടെ പ്രധാന ഉപാധികള്‍. എന്നാല്‍ രാജ്യത്തിന്‍റെ പരമാധികാരത്തിനു മേല്‍ കടന്നു കയറിക്കൊണ്ടുള്ള ഉപാധികള്‍ അംഗീകരിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ ഖത്തറിന്‍റെ നിലപാട്. ഉപാധികൾ അംഗീകരിക്കാത്ത പക്ഷം ഖത്തറിനു മേൽ കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.