മക്ക-മദീന അതിവേഗപാതയിൽ ഖുലൈസിനടുത്ത് വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. തൃശൂർ വെള്ളികുളങ്ങര സ്വദേശികളായ കറുപ്പൻ വീട്ടിൽ അഷ്റഫ്, ഭാര്യ റസിയ, മകൾ ഹഫ്സാന അഷ്‌റഫ് എന്നിവരാണ് മരിച്ചത്. ഇവരുടെ രണ്ട് മക്കൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഉംറ നിർവഹിച്ച ശേഷം മക്കയിലെ ഹറം പള്ളിയിൽ പെരുന്നാൾ നമസ്കാരവും കഴിഞ്ഞ് മദീന സന്ദർശനത്തിനായി പോകുമ്പോഴാണ് അപകടമുണ്ടായത്.
വൈകുന്നേരം നാല് മണിയോടെയാണ് അപകടം. ദമാമിൽ ടാക്സി ഡ്രൈവറായിരുന്നു അഷ്‌റഫ് . ഭാര്യയും മക്കളും സന്ദർശക വീസയിൽ സൗദിയിലെത്തിയതായിരുന്നു. നാല് ദിവസം മുമ്പാണ് ഇവർ മക്കയിലെത്തിയത്. മൃതദേഹങ്ങൾ ഖുലൈസ് ജനറൽ ആശുപത്രിയിലാണ്.