ഒമാനില്‍ പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ജി സി സി രാഷ്ട്രങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്ക്. റോഡ് വഴിയും വിമാന സര്‍വ്വീസുകള്‍ ഉപയോഗപ്പെടുത്തിയും സഞ്ചാരികള്‍ ഇതിനോടകം രാജ്യത്ത് എത്തിക്കഴിഞ്ഞു. യു എ ഇയില്‍ നിന്നുള്ള സ്വദേശികളും വിദേശികളുമാണ് ഇവരില്‍ ഏറെയും. റോഡ് മാര്‍ഗമാണ് ഇവര്‍ എത്തുന്നത്. ഖരീഫ് കാലം ആരംഭിച്ചതിനാല്‍ സലാലയാണ് സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം.
ഇത്തവണ ഖത്തർ സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്നതും ഒമാനെയാണ്. ഖത്വറിലേക്ക് ഒമാന്‍ എയറിന്റെ നേരിട്ടുള്ള സര്‍വ്വീസുകള്‍ വര്‍ധിപ്പിച്ചത് സന്ദര്‍ശകര്‍ക്ക് ഗുണം ചെയ്തു. കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച സലാല - ദോഹ സര്‍വ്വീസിലും വരും ദിവസങ്ങളില്‍ ടിക്കറ്റ് ലഭിക്കാനില്ല. എന്നാല്‍, സീസണിലും ആഭ്യന്തര സര്‍വ്വീസുകളിലും ജി സി സി സര്‍വ്വീസുകളിലും വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല.
യു എ ഇയില്‍ നിന്നുള്ള സന്ദര്‍ശകരിലേറെയും റോഡ് മാര്‍ഗമാണ് രാജ്യത്തേക്ക് എത്തുന്നത്. ദുബൈ - ഒമാന്‍ ബോര്‍ഡര്‍ ആയ ഹത്തയിലാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ തിരക്ക് ഗതാഗത സ്തംഭനമായി. അതേസമയം, വിമാന സര്‍വ്വീസുകളിലും യാത്രക്കാര്‍ ഏറെയാണ്. മസ്‌കത്തിലേക്കാണ് കൂടുതല്‍ സര്‍വ്വീസുകള്‍ എന്നതിനാല്‍ മസ്‌കത്തില്‍ നിന്ന് സലാലയിലേക്ക് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്.
അതേസമയം, ഖരീഫ് സീസണിന്റെ ഭാഗമായി പ്രഖ്യാപിച്ച സലാം എയര്‍ സുഹാര്‍ - സലാല സര്‍വ്വീസ് 28ന് ആരംഭിക്കും. യു എ ഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഇത് ഗുണം ചെയ്യും. സുഹാര്‍ വരെ സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് സലാലയിലേക്ക് വിമാന മാര്‍ഗം സഞ്ചരിക്കാം. റോഡിലെ യാത്രാ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനൊപ്പം സമയ, സാമ്പത്തിക ലാഭവും സഞ്ചാരികള്‍ക്കുണ്ടാകും.സലാലയില്‍ കഴിഞ്ഞ വര്‍ഷം ഖരീഫ് സീസണില്‍ എത്തിയത് 652,000 സഞ്ചാരികളാണ്. ഇവരില്‍ ഭൂരിഭാഗവും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണ്. യു എ ഇ, സഊദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയത്.