ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിന് സൗദി അറേബ്യയും യുഎഇയും ബഹ്റൈനും പതിമൂന്ന് ഉപാധികൾ മുന്നോട്ട് വച്ചു. ഖത്തറും ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുക, തുർക്കിയുടെ സൈനികതാവളം അടച്ചു പൂട്ടുക, അൽ ജസീറ ചാനൽ പ്രവർത്തനം അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന ഉപാധികൾ.
മൂന്നാഴ്ചയോളമായി തുടരുന്ന ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിന് കർശന ഉപാധികളാണ് സൗദിയുടെ നേതൃത്വത്തിലുള്ള ഗൾഫ് രാജ്യങ്ങൾ മുന്നോട്ട് വച്ചിരിക്കുന്നത്. ഇറാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കുക എന്നതാണ് പ്രധാന ഉപാധി. അമേരിക്കൻ ഉപരോധത്തിന് ഉള്ളിൽ നിന്നുകൊണ്ട് മാത്രമേ ഇറാനുമായുള്ള വ്യാപാര ബന്ധം തുടരാവൂ എന്നും ആവശ്യമുണ്ട്. ഇതിനു പുറമേ ഖത്തറിലുള്ള ഇറാൻ റവല്യൂഷനറി ഗാർഡുകളെ പുറത്താക്കുകയും വേണം. മുസ്ലീം ബ്രദർഹുഡ്, ഹിസ്ബൊള്ള, അൽ ഖയിദ, ഐഎസ് തുടങ്ങിയ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നതും സഹായിക്കുന്നതും ഖത്തർ അവസാനിപ്പിക്കണം. ഗൾഫ് മേഖലയിൽ അസ്ഥിരതയുണ്ടാക്കുന്നു എന്നാരോപിച്ചാണ് അൽ ജസീറ ചാനൽ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുന്നത്.
ഗൾഫ് രാജ്യങ്ങളിൽ ഖത്തറിന്റെ സാമ്പത്തിക സഹായം പറ്റിയിട്ടുള്ള വിമത സംഘടനകളെ കുറിച്ചുള്ള വിവരങ്ങളും സൗദിയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ വിമത നേതാക്കൾക്ക് അഭയം നൽകുന്നത് അവസാനിപ്പിക്കുക, അഭയം നൽകിയ വിമതരെ തിരിച്ചയക്കുക എന്നിവയാണ് മറ്റ് ഉപാധികൾ. ഖത്തറിൻറെ നടപടികൾ മൂലം ഗൾഫ് രാജ്യങ്ങൾക്കുണ്ടായ നഷ്ടത്തിന് പരിഹാരമായി വൻതുക നഷ്ടപരിഹാരം നൽകണമെന്നും കുവൈത്ത് മുഖേന നൽകിയ ഉപാധികളിലുണ്ട്. പത്തു ദിവസത്തിനകം ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കണമെന്നാണ് ആവശ്യം. ഉപാധികൾ ഖത്തർ അംഗീകരിച്ചാൽ ഇത് കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്നും ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെടുന്നു. എന്നാൽ ഈ നിർദേശങ്ങളോട് ഖത്തർ ഇതുവരെ പ്രതികരിച്ചിട്ടില്ല.