പൊതുമാപ്പ് കാലാവധി നീട്ടാൻ ആലോചനയില്ലെന്ന് സൗദി പാസ്‌പോർട്ട് വകുപ്പ്(ജവാസാത്ത്) മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ അറിയിച്ചു. ജിസാൻ പ്രവിശ്യാ ഗവർണർ മുഹമ്മദ് ബിൻ നാസിർ രാജകുമാരൻ സംഘടിപ്പിച്ച സ്വീകരണത്തിലാണ് പൊതുമാപ്പ് ദീർഘിപ്പിക്കാൻ ആലോചനയില്ലെന്ന് വ്യക്തമാക്കിയത്. ശനിയാഴ്ച അവസാനിക്കുന്ന പൊതുമാപ്പ് ഇതുവരെ നാലേമുക്കാൽ ലക്ഷം നിയമ ലംഘകർ പ്രയോജനപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു . ജിസാനിലെ പൊതുമാപ്പ് സേവന കേന്ദ്രം ജവാസാത്ത് മേധാവി സന്ദർശിച്ചു. പൊതുമാപ്പിന് വളരെ കുറഞ്ഞ സമയം മാത്രമാണ് അവശേഷിക്കുന്നത് എന്ന കാര്യം കണക്കിലെടുത്ത് നിയമ ലംഘകരുടെ നടപടികൾപെട്ടെന്ന് പൂർത്തിയാക്കാൻ ജവാസാത്ത് ഉദ്യോഗസ്ഥർക്ക് മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ നിർദേശം നൽകി.
അസീർ പ്രവിശ്യയിലും സന്ദർശനം നടത്തിയ സൗദി ജവാസാത്ത് മേധാവി അബഹയിലെ പൊതുമാപ്പ് സേവന കേന്ദ്രത്തിലും പരിശോധന നടത്തി. അസീർ പ്രവിശ്യാ ജവാസാത്ത് മേധാവി കേണൽ അബ്ദുല്ല ബിൻ ഹുസൈൻ ആലു ഹാദിയും ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു. പ്രവിശ്യയിൽ 16,434 വിദേശികൾ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി മടങ്ങിയതായി ഉദ്യോഗസ്ഥർ അദ്ദേഹത്തോട് വിശദീകരിച്ചു. അബഹ പൊതുമാപ്പ് സേവന കേന്ദ്രത്തിന് പുറമെ, ബീശ, ദഹ്‌റാൻ അൽജനൂബ് എന്നീ ശാഖാ കേന്ദ്രങ്ങൾ വഴിയും അബഹ വിമാനത്താവളത്തിലെ കേന്ദ്രം വഴിയുമാണ് നിയമലംഘകർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.