കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുള്ള അനുസരണ പ്രതിജ്ഞ ആരംഭിച്ചു. മുൻ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായിരുന്ന മുഹമ്മദ് ബിൻ നായിഫ് രാജകുമാരനാണ് മക്ക അൽസഫ കൊട്ടാരത്തിൽ പുതിയ കിരീടാവകാശിക്ക് ആദ്യമായി അനുസരണ പ്രതിജ്ഞ ചെയ്തു കൊടുത്തത്. ഇന്ന് (ബുധൻ) രാത്രി തറാവീഹ് നമസ്‌കാരത്തിനു ശേഷം രാജകുടുംബാംഗങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും പൗരപ്രമുഖരും അടക്കമുള്ളവർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ കിരീടാവകാശിയായി അംഗീകരിച്ച് അനുസരണ പ്രതിജ്ഞ ചെയ്യും. അനുസരണ പ്രതിജ്ഞക്ക് ഭരണാധികാരി സൽമാൻ രാജാവ് ആഹ്വാനം ചെയ്തു.
സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും പ്രവിശ്യാ ഗവർണർമാരും ഉപ ഗവർണർമാരും മർകസ് മേധാവികളുമാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ പ്രതിനിധീകരിച്ച് അനുസരണ പ്രതിജ്ഞ സ്വീകരിക്കുക. അനുസരണ പ്രതിജ്ഞ ചെയ്യുന്നതിന് വരും ദിവസങ്ങളിലും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. പിന്തുടർച്ചാവകാശ സമിതി രൂപീകരിച്ച ശേഷം ആദ്യമായാണ് ഒരു കിരീടാവകാശിയെ തെരഞ്ഞെടുക്കുന്നതിന് ഇത്രയും കൂടുതൽ അംഗങ്ങളുടെ പിന്തുണ ലഭിക്കുന്നത്. 34 ൽ 31 അംഗങ്ങളുടെ പിന്തുണയാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ലഭിച്ചത്. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ കിരീടാവകാശിയായി തെരഞ്ഞെടുക്കുന്നതിനെ പിന്തുണക്കുന്ന കത്ത് മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ രാജാവിന് സമർപ്പിച്ചിരുന്നു.