റിയാദ് : നഗര മധ്യത്തിലെ ബത്ഹ ഷോപ്പിങ് കോംപ്ലെക്‌സിൽ ഇന്നലെയുണ്ടായ അഗ്നിബാധയിൽ കത്തിയമർന്നത് നിരവധി ജീവിതങ്ങളും സ്വപ്‌നങ്ങളും. തീപിടുത്തത്തിന്റെ വ്യാപ്‌തിയും ആഘാതവും ഏറെ വലുതാണ്. തലസ്ഥാന നഗരിയിലെ തിരക്കേറിയ വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ഈ വ്യാപാര സമുച്ചയത്തിൽ 1500 ലേറെ പേർ പ്രത്യക്ഷമായും 3000 ലേറെ പേർ പരോക്ഷമായും ഉപജീവന മാർഗം കണ്ടെത്തിയിരുന്നു.
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ കുറേ മാസങ്ങളായി വ്യാപാര മേഖല മന്ദഗതിയിലായിരുന്നു. നിത്യ ചെലവുകൾക്കുപോലും പല സ്ഥാപനങ്ങളും ബുദ്ധിമുട്ടിയിരുന്നു. ഇതിനിടയിലാണ് തീപിടുത്തവുമുണ്ടായത്. മലയാളികളടക്കമുള്ള നിരവധി വിദേശികൾ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണിപ്പോൾ. വ്യാപാര സമുച്ചയത്തിൽ പ്രവർത്തിച്ചിരുന്ന ട്രാവൽസ്-ജനറൽ സർവീസ് സ്ഥാപനങ്ങളിൽ സൂക്ഷിച്ചിരുന്ന അനേകം സ്വദേശികളുടെയും വിദേശികളുടെയും അടക്കമുള്ള പാസ്‌പോർട്ടുകളും മറ്റു രേഖകളും കത്തി നശിച്ചു. ഉടമസ്ഥരോട് എന്ത് മറുപടി പറയുമെന്നറിയാതെ വിഷമിക്കുകയാണ് ഇതിന്റെ നടത്തിപ്പുകാർ.കെട്ടിടത്തിലേക്ക് കടക്കുന്നത് സുരക്ഷാ വിഭാഗം തടഞ്ഞതിനാൽ തങ്ങളുടെ സ്ഥാപനത്തിൽ തീ പടർന്നോ ഇല്ലയോ എന്നറിയാൻ പോലും കഴിയാത്ത അവസ്ഥയിലാണിവർ.
വ്യാപാര സമുച്ചയത്തിൽ 400 ലധികം ചെറുതും വലുതുമായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ഇവയിൽ മിക്കവയും അഗ്നിക്കിരയായി. താഴത്തെ നിലയിൽ തുണിക്കടകളും മിഠായി കടകളുമാണ് പ്രവർത്തിച്ചിരുന്നത്.ഇവയിൽ അധികവും പൂർണ്ണമായും കത്തി നശിച്ചു. പെരുന്നാൾ കച്ചവടം മുന്നിൽകണ്ട് എല്ലാ കടകളിലും വൻതോതിൽ തുണികളും സാധനങ്ങളും കരുതിയിരുന്നു.
മുകളിലത്തെ നിലയിലാണ് നൂറോളം ട്രാവൽസ്-ജനറൽ സർവീസ് ഓഫീസുകൾ . ഇവയിൽ മിക്കതിലേക്കും തീ പടർന്നതിനാൽ വിലപിടിപ്പുള്ള രേഖകളെല്ലാം കത്തി നശിച്ചു. ഭൂമിക്കടിയിലെ പാർക്കിങ് സ്ഥലത്തിനോട് അനുബന്ധിച്ച് തുണിക്കടകളുടെ ഗോഡൗണുകളിലുള്ള സാധനങ്ങളും നശിച്ചു.ഇഫ്‌താർ സമയമായതിനാലാണ് അപകടത്തിന്റെ വ്യാപ്‌തി കുറഞ്ഞത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇവിടെ ക്യാംപ് ചെയ്‌തിരുന്ന സിവിൽ ഡിഫൻസ് വിഭാഗം സംഭവം നടന്നയുടൻ കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തിയതിനാൽ തീ കൂടുതൽ വ്യാപിക്കുന്നത് തടയാനായി.