വിശുദ്ധ റമസാനിലെ ഇരുപത്തിയേഴാം രാവിന്‍റെ നിറവിലാണ് വിശ്വാസികള്‍. ആയിരം മാസങ്ങളെക്കാള്‍ പുണ്യമേറിയ ലൈലത്തുല്‍ ഖദ്റിന് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന രാവായതിനാല്‍ ആരാധനാലയങ്ങള്‍ വിശ്വാസികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു..
ലൈലത്തുല്‍ ഖദ്ര്‍ എന്നാല്‍ നിര്‍ണയത്തിന്‍റെ രാത്രി എന്നാണര്‍ഥം. റമസാനിലെ അവസാനത്തെ പത്തിലെ 21, 23, 25, 27, 29 രാവുകളിലൊന്നായിരിക്കും ലൈലത്തുല്‍ ഖദ്ര്‍. ഒരായുഷ്കാലത്തെ പുണ്യം ഒറ്റ രാവിലൂടെ ലഭിക്കുന്നു എന്നതാണ് വിശ്വാസം. അതുകൊണ്ടുതന്നെ പുലരുംവരെ പള്ളികളില്‍ കഴിച്ചുകൂട്ടുന്ന വിശ്വാസികള്‍ നമസ്കാരത്തിലും ഖുർആൻ പാരായണത്തിലും അനുബന്ധ പ്രാര്‍ഥനകളിലും മുഴുകും.
ദൈവ കല്‍പനയനുസരിച്ച് മാലാഖമാര്‍ ഭൂമിയിലേക്ക് ഇറങ്ങുന്ന ഈ രാവില്‍ ഉള്‍പെട്ടവര്‍ക്ക് പാപമുക്തിയും സ്വര്‍ഗപ്രവേശവും ലഭിക്കുമെന്നാണ് വിശ്വാസം. ഖുര്‍ആന്‍ അവതരണത്തിന് ആരംഭം കുറിച്ചതും ലൈലത്തുല്‍ ഖദ്‌റിലാണ്. അതുകൊണ്ടുതന്നെ ഇനിയുള്ള രാപ്പകലുകൾ പ്രാർഥനയ്ക്കും ധ്യാനത്തിനുമായി സമർപ്പിക്കുന്നു വിശ്വാസികള്‍.