ഉപരോധത്തെ തുടർന്ന് സൗദി അറേബ്യയിൽനിന്നു മടങ്ങുന്നതു ഖത്തർ പൗരൻമാർ മാത്രമല്ല, ആയിരക്കണക്കിന് ഒട്ടകങ്ങളും ആടുകളും കൂടിയാണ്. സൗദിയിൽ ഖത്തർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഫാമുകൾ അടച്ചുപൂട്ടുന്നതാണു കാരണം. രണ്ടാഴ്ച സമയപരിധി അവസാനിച്ചതോടെ ഇവയെ കരമാർഗം ഖത്തറിലെത്തിച്ചുതുടങ്ങി.
ഇതുവരെയെത്തിയത് ഏഴായിരത്തോളം ഒട്ടകങ്ങളും അയ്യായിരത്തോളം ആടുകളും. 48 ഡിഗ്രി സെൽഷ്യസ് ചൂടിൽ മരുഭൂമിയിലൂടെ 400 കിലോമീറ്ററോളമാണു യാത്ര. ചൂടു താങ്ങാനാവാതെ നൂറോളം ഒട്ടകക്കുട്ടികൾക്കു യാത്രയ്ക്കിടയിൽ ജീവൻ നഷ്ടമായി.
ഖത്തറിലെത്തിച്ച ഒട്ടകങ്ങളെയും ആടുകളെയും പാർപ്പിക്കാൻ താൽക്കാലിക സംവിധാനങ്ങൾ സർക്കാർ തയാറാക്കിയിട്ടുണ്ട്.