അബുദാബി: യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഇൗജിപ്ത് രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥർ റഷ്യൻ സ്റ്റേറ്റ് ഡൂമ(റഷ്യൻ അസംബ്ലി) ഇൻ്റർനാഷനൽ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ ലിയോനിഡ് സ്ലട്സ്കിയുമായി കൂടിക്കാഴ്ച നടത്തി. ഖത്തർ ഭീകരവാദത്തെ പിന്തുണക്കുന്നത് മൂലം തങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ വിശദീകരിച്ചു.
റഷ്യയിലെ യുഎഇ എംബസി ഫസ്റ്റ് സെക്രട്ടറി മുഹമ്മദ് അൽ മൻസൂരി, ബഹ്റൈനി സ്ഥാനപതി അഹമ്മദ് അൽ ഷാത്തി, ഇൗജിപ്ഷ്യൻ സ്ഥാനപതി ഡോ.മുഹമ്മദ് അൽ ബദ്റി, സൗദി ചാർജ് ഡിഅഫയേഴ്ശ് മുഹമ്മദ് അൽ ഷമ്മാരി എന്നിവരാണ് കാര്യങ്ങൾ വിശദമാക്കിയത്. ദോഹയുടെ തീവ്ര നിലപാടുകൾക്കെതിരെ തങ്ങളുടെ രാജ്യങ്ങൾ ആരംഭിച്ച നടപടികൾ സംഘം വിശദീകരിച്ചു. തങ്ങളുടെ ദേശീയ സുരക്ഷയും പൊതുജന സംരക്ഷണവും കണക്കിലെടുത്തായിരുന്നു ഇൗ നിലപാടെന്ന് വ്യക്തമാക്കി. ആഗോളതലത്തിൽ ഭീകരവാദത്തിനെതിരെ പോരാടാൻ എല്ലാ രാജ്യങ്ങളും തയ്യാറാകണമെന്ന് അഭ്യർഥിച്ചു. നാല് രാജ്യങ്ങളുമായും റഷ്യക്കുള്ള നയതന്ത്ര ബന്ധത്തിലെ മികവ് വളരെ വലുതാണെന്ന് ലിയോനിഡ് സ്ലട്സ്കി പറഞ്ഞു.
സഹോദര രാജ്യങ്ങളുടെ ഭയം അകറ്റാൻ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന ചർച്ച ചെയ്യണമെന്ന് അദ്ദേഹം ഖത്തറിനട് ആവശ്യപ്പെട്ടു. 2014ല്‍ ഖത്തർ ഭരണാധികാരി ഒപ്പിട്ട റിയാദ് കരാർ പാലിക്കാൻ ഖത്തർ തയ്യാറായാൽ പ്രശ്നം അവസാനിക്കണം. ഭീകരവാദത്തിനെതിരെ പോരാടിയ ആദ്യ രാജ്യങ്ങളിലൊന്നാണ് റഷ്യയെന്നും അദ്ദേഹം പറഞ്ഞു.