ദുബായ് : പ്രവാസ ലോകത്തെ മലയാള ചലച്ചിത്ര നിർമാതാക്കളുടെ കൂട്ടായ്മ രൂപീകരിക്കുന്നു. ഇതിൻ്റെ ആദ്യ ഘട്ട ചർച്ച ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനുമായ ജോയ് മാത്യുവിന്റെ അധ്യക്ഷതയില്‍ ദുബായിൽ നടന്നു.
നിര്‍മാതാക്കള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയാണ് രൂപവത്കരിക്കുക. ഓരോ വര്‍ഷവും 120ലേറെ മലയാള സിനിമകള്‍ നിര്‍മിക്കപ്പെടുന്നുണ്ട്. ഇതില്‍ 80 ശതമാനവും നിര്‍മിക്കുന്നത് പ്രവാസികളാണ്. ഇവരിൽ ഭൂരിഭാഗവും യുഎഇയില്‍ നിന്നുള്ളവരുമാണ്. സര്‍ക്കാറിന്റെ പ്രധാന വരുമാന ഉറവിടങ്ങളിലൊന്നാണ് സിനിമാ വ്യവസായം.
400 കോടിയിലേറെ രൂപ സിനിമാ നിര്‍മാണത്തിനായി പ്രതിവര്‍ഷം ചെലവഴിക്കുന്ന പ്രവാസി നിര്‍മാതാക്കള്‍ക്കായി യാതൊരു പരിഗണനയും സബ്‌സിഡിയും സര്‍ക്കാര്‍ നല്‍കുന്നില്ല. ഇൗ പശ്ചാത്തലത്തിലാണ് പ്രവാസി സിനിമാ നിര്‍മാതാക്കളുടെ സംഗമത്തിന്റെ പ്രസക്തി. പ്രവാസി നിർമാതാക്കൾക്ക് പ്രത്യേക പരിഗണന, സബ്‌സിഡി നല്‍കുക, നികുതിയില്‍ നിന്നു ഒഴിവാക്കുക എന്നീ ആവശ്യങ്ങൾകൂടാതെ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിയ്യറ്ററുകളില്‍ പരിശോധന ഇല്ലാതിരിക്കലും കേരള സര്‍ക്കാറിന്റെ മറ്റു പാക്കേജുകള്‍ നടപ്പാക്കലും ഇവര്‍ മുന്നോട്ട് വയ്ക്കുന്നു. ജൂലൈയില്‍ പ്രവാസി നിര്‍മാതാക്കളുടെ വിപുലമായ സംഗമം നടത്തും. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി വിസ് മീഡിയ എംഡി നിഷാ ജോസഫിനെ ചുമതലപ്പെടുത്തി.