റാസൽഖൈമയിൽ മലയാളി യുവാവിന് വധശിക്ഷയിൽ നിന്ന് ഇളവ്. തൃശൂർ ചാവക്കാട് സ്വദേശി നിഷാദിനാണ് ശിക്ഷയില്‍ ഇളവ് ലഭിച്ചത്. ഫിലിപ്പീനി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നിഷാദിന്‍റെ വധശിക്ഷ അപ്പീല്‍ കോടതി റദ്ദാക്കി 10 വർഷം തടവായി കുറയ്ക്കുകയായിരുന്നു. 2014ലിലായിരുന്നു കേസിനാസ്പദമായ സംഭവം.
ഗ്യാസ് കമ്പനിയിലെ ഡ്രൈവറായ നിഷാദും ഫിലിപ്പീനി യുവാവും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്‍റെ ഫോട്ടോ കാണിച്ച് ഫിലിപ്പീനി യുവാവ് പണം ആവശ്യപ്പെട്ടതാണ് പ്രശ്നത്തിന് തുടക്കം. പണം തന്നില്ലെങ്കില്‍ ഫോട്ടോ മറ്റുള്ളവര്‍ക്ക് കാണിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഫിലീപ്പീനി യുവാവിനെ മുറിയിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചു. ബോധരഹിതനായി വീണ യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പൊലീസിലും പ്രോസിക്യൂഷനിലും കോടതിയിലും കുറ്റം സമ്മതിച്ചു. എന്നാൽ, കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല മർദിച്ചതെന്നും മൊഴി നൽകി.
കൊലപാതകം പൈശാചിക രീതിയിലാണെന്ന് പറഞ്ഞ റാസൽഖൈമ പ്രാഥമിക കോടതി പ്രതിക്ക് വധ ശിക്ഷ വിധിച്ചു. അപ്പീല്‍ കോടതിയും വിധി ശരിവച്ചു. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രതി കൊലപാതകം നടത്താനുണ്ടായ സാഹചര്യം പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ അവതരിപ്പിച്ചതിനെ തുടർന്ന് സുപ്രീം കോടതി കേസ് വീണ്ടും അപ്പീൽ കോടതിയിലേയ്ക്ക് തിരിച്ചയച്ചു. വസ്തുതകൾ വീണ്ടും പരിഗണിച്ച അപ്പീല്‍ കോടതി വധശിക്ഷ പത്തു വര്‍ഷം തടവാക്കി കുറയ്ക്കുകയായിരുന്നു.