സുഹൃത്തായിരുന്ന ഫിലിപ്പീനി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മലയാളി യുവാവിന്റെ വധശിക്ഷ കോടതി റദ്ദാക്കി, 10 വർഷം തടവായി കുറച്ചു. തൃശൂർ ചാവക്കാട് സ്വദേശി നിഷാദാ(30)ണ് വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടത്. 2014ൽ റാസൽഖൈമയിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി നിഷാദും കൊല്ലപ്പെട്ട ഫിലിപ്പീനി യുവാവ് എലീബോ സാൻഡിയാഗോയും അടുത്ത സുഹൃത്തുക്കളായിരുന്നു. റാസൽഖൈമയിലെ ഒരു ഗ്യാസ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യവേയാണ് ഫിലിപ്പീനി യുവാവുമായി പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. ഇവർ തമ്മിൽ പിന്നീടുണ്ടായ വഴിവിട്ട ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചത്. തനിക്ക് പണം തന്നില്ലെങ്കിൽ ഇരുവരും ഒന്നിച്ചുള്ള ഫൊട്ടോകൾ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുമെന്നു ഫിലിപ്പീനി യുവാവ് പ്രതിയെ ഇടയ്ക്കിടെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.
ഇതേ തുടർന്ന് ഒരിക്കൽ ഫിലിപ്പീനി യുവാവിനെ തന്റെ മുറിയിലേയ്ക്ക് വിളിച്ചുവരുത്തിയ പ്രതി കൈ കൊണ്ട് മുഖത്തേയ്ക്ക് പ്രഹരിക്കുകയും യുവാവ് ബോധശൂന്യനായി നിലം പതിക്കുകയും ചെയ്തു. ഇതു കണ്ട് ഭയന്ന പ്രതി യുവാവിനെ ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. പിന്നീട് പുറത്തുപോയി തിരിച്ചുവന്നപ്പോൾ യുവാവ് മരിച്ചിരുന്നില്ല. ഇതേ തുടർന്ന് വീണ്ടും ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രതി പൊലീസിലും പ്രോസിക്യൂഷനിലും കോടതിയിലും സമ്മതിച്ചു. എന്നാൽ, കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല താൻ മർദിച്ചതെന്നും മൊഴി നൽകി. റാസൽഖൈമ പ്രാഥമിക കോടതി പ്രതി കുറ്റക്കാരനാണെന്നും പൈശാചികമായ രീതിയിലാണ് കൊല നടത്തിയതെന്ന് കണ്ടെത്തി. തുടർന്ന് വധ ശിക്ഷ വിധിച്ചു.
പ്രതി റാസൽഖൈമ അപ്പീൽ കോടതിയിൽ പ്രാഥമിക കോടതി വിധി അസ്ഥിരപ്പെടുത്തണമെന്നും വധ ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതി അപ്പീൽ ഫയൽ ചെയ്തു. എന്നാൽ, കോടതി പ്രാഥമിക കോടതിയുടെ വിധി ശരിവയ്ക്കുകയായിരുന്നു. ഇതേ തുടർന്ന് പ്രതിയുടെ കുടുംബം അൽ അബ്ബാർ അസോസിയേറ്റ്സിലെ സീനിയർ ലീഗൽ കൺസൾട്ടന്റ് അഡ്വ.ഷംസുദ്ദീൻ കരുനാഗപ്പള്ളിയുമായി ബന്ധപ്പെട്ട് നിയമോപദേശം തേടി. റാസൽഖൈമ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. പ്രതി കൊലപാതകം നടത്താനുണ്ടായ സാഹചര്യം പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ അവതരിപ്പിച്ചതിനെ തുടർന്ന് സുപ്രീം കോടതി കേസ് വീണ്ടും അപ്പീൽ കോടതിയിലേയ്ക്ക് തിരിച്ചയക്കുകയും വസ്തുതകൾ വീണ്ടും പരിഗണിക്കുകയുമായിരുന്നു.