കടക്കെണിയിലും സാങ്കേതിക പ്രശ്‌നങ്ങളിലും പെട്ട് 34 വർഷം നാട്ടിൽപോകാൻ കഴിയാതെ സൗദിയിൽ കുടുങ്ങിയ കൊല്ലം സ്വദേശി മുഹമ്മദ് മുസ്‌തഫ റഷീദിനു നാട്ടിലെത്താൻ പൊതുമാപ്പ് തുണയായി. 59 കാരനായ ഇദ്ദേഹം 1983 ൽ തന്റെ ഇരുപത്തഞ്ചാമത്തെ വയസ്സിൽ അവിവാഹിതനായാണ് സൗദിയിലെത്തുന്നത്. ചെറുപ്പക്കാരനായ മുഹമ്മദ് മുസ്‌തഫ റഷീദ് നല്ലൊരു ഭാവി സ്വപ്‌നം കണ്ടായിരുന്നു കടൽ കടന്നത്.തുടക്കത്തിൽ ഡ്രൈവറായി ജോലി ചെയ്‌ത ഇദ്ദേഹം പ്ലംബറായും ജോലി ചെയ്‌തിരുന്നു.
പിന്നീട് താൻ സ്വരുക്കൂട്ടിയ പണവും സുഹൃത്തുക്കളിൽ നിന്നും വായ്‌പ വാങ്ങിയ സംഖ്യയും ചേർത്ത് സ്‌പോൺസറുടെ സഹകരണത്തോടെ തുടങ്ങിയ ബിസിനസ് നഷ്ടത്തിലായതാണ് ഇദ്ദേഹത്തിന്റെ സ്വപ്‌നങ്ങൾക്ക് ഭംഗം വരുത്തിയത്.തന്നെ വിശ്വസിച്ച് ബിസിനസ്സിൽ പണമിറക്കിയ സുഹൃത്തുക്കൾക്ക് പണം തിരികെ നൽകാൻ കഴിയാതെ വിഷമത്തിലായി.ഇതിനിടെ സ്‌പോൺസർ മരിക്കുകയും ചെയ്‌തതോടെ പ്രശ്‌നങ്ങൾ സങ്കീർണമായി.സ്‌പോൺസറുടെ അവകാശികൾ തമ്മിലുള്ള തർക്കത്തിനിടെ താമസാനുമതി രേഖയോ യാത്രാ രേഖയോ പുതുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതോടെ 1993 മുതൽ രാജ്യത്തെ നിയമവിരുദ്ധ താമസക്കാരനായി മാറി.
തന്റെ കടങ്ങൾ വീട്ടാൻ വേണ്ടി റിയാദിലെ റൗദയിൽ താമസിച്ച് വിവിധ ജോലികൾ ചെയ്തു വരികയായിരുന്ന ഇദ്ദേഹത്തിന് ഒരു ചില്ലിക്കാശുപോലും തന്റേതായി നാട്ടിലേക്കയയ്ക്കാൻ കഴിഞ്ഞിരുന്നില്ല.ഇതോടെ നാട്ടിലേക്ക് പോകാൻ ആഗ്രഹവുമില്ലാതായി.ഇരു ഹറമുകളുടെ നാടായ സൗദിയിൽ തന്നെ ജീവിച്ചു മരിക്കണമെന്ന് തീരുമാനിക്കുകയും ചെയ്‌തു. ഇത് ശ്രദ്ധയിൽപ്പെട്ട പ്രവാസി സമ്മാൻ പുരസ്‌കാര ജേതാവും റിയാദിലെ സാമൂഹ്യ പ്രവർത്തകനുമായ ശിഹാബ് കൊട്ടുകാട് ഇദേഹവുമായി ബന്ധപ്പെട്ടു.അനധികൃത താമസക്കാർ നാട്ടിലേക്ക് തിരിച്ചു പോകേണ്ടതിന്റെ ആവശ്യകതകളും , നിയമലംഘകരായവർ സൗദിയിൽ മരിച്ചാലുണ്ടായേക്കാവുന്ന നൂലാമാലകളും പറഞ്ഞുമനസ്സിലാക്കി . ഇത് അദ്ദേഹത്തിന്റെ തീരുമാനത്തെ പുനർവിചിന്തനം ചെയ്‌തതായി ശിഹാബ് കൊട്ടുകാട് പറഞ്ഞു.കൂടാതെ മുഹമ്മദ് മുസ്‌തഫ റഷീദിന്റെ സുഹൃത്തുക്കളും അദ്ദേഹത്തെ നിരന്തരം ബോധവൽക്കരിച്ചു. ഒടുവിൽ മകനെ മരിക്കുന്നതിന് മുൻപ് ഒരു നോക്ക് കാണാൻ കൊതിച്ച് 34 വർഷമായി കാത്തിരിക്കുന്ന ഉമ്മയുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടായി. പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു.
നാട്ടിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ച റഷീദിന് നാട്ടിൽ ഉപജീവന മാർഗത്തിനായി മനുഷ്യസ്‌നേഹിയായ അബ്ദുൽ കരീം എന്നയാൾ ഒരു വാൻ സംഘടിപ്പിച്ചു നൽകാൻ തയ്യാറായി.പാസ്‌പോർട്ടോ മറ്റു തിരിച്ചറിയൽ രേഖകളോ ഇല്ലാത്തതിനാൽ പൗരത്വം തെളിയിക്കാൻ കേരളത്തിലെ അധികൃതരുമായി ബന്ധപ്പെട്ട് രേഖയുണ്ടാക്കി. ശേഷം റിയാദിലെ ഇന്ത്യൻ എംബസിയിൽ നിന്നും യാത്രാ രേഖകൾ ശരിയാക്കുകയായിരുന്നു.സിറ്റി ഫ്‌ളവർ സ്റ്റോറിലെ അഹമ്മദ്‌കോയ ടിക്കറ്റും നൽകിയതോടെ മുഹമ്മദ് മുസ്‌തഫ റഷീദ് ജന്മനാടായ കൊല്ലത്തേക്ക് തിരിച്ചു.നിരവധിയാളുകൾ സഹായങ്ങളും സമ്മാനങ്ങളുമായി എത്തിയെങ്കിലും അതെല്ലാം സന്തോഷത്തോടെ നിരസിച്ചുകൊണ്ടായിരുന്നു മടങ്ങിയത്