മക്ക : റമസാൻ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോൾ സർവശക്തനായ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുന്നതിന് മക്കയിലെ ഹറംപള്ളിയിൽ ഭജനമിരിക്കുന്നത് അരലക്ഷത്തോളം പേർ.മദീനയിലെ മസ്‌ജിദുന്നബവിയിലും 13000 ത്തോളം പേർ പുണ്യം തേടി ഭജനമിരിക്കുന്നുണ്ട്.പെരുന്നാൾ തലേന്ന് ഇശാ നമസ്ക്കാരം വരെ ഇത് തുടരും. ലൗകിക ജീവിതത്തിന്റെ തിരക്കുകൾക്ക് താൽക്കാലിക വിട നൽകി തറാവീഹ്, തഹജ്ജുദ്, നിർബന്ധ, ഐഛിക നമസ്‌കാരങ്ങളിലും ഖുർആൻ പാരായണത്തിലും പ്രാർഥനകളിലും ദൈവിക കീർത്തനങ്ങളിലും മനസ്സും ശരീരവും അർപ്പിച്ച് ഹറമിൽ കഴിച്ചുകൂട്ടുകയാണിവർ
ഹറമിൽ ഭജനമിരിക്കാൻ ആഗ്രഹിക്കുവരുടെ ഓൺലൈൻ റജിസ്‌ട്രേഷൻ റമസാൻ ആദ്യം മുതൽ തന്നെ ആരംഭിച്ചിരുന്നു. നമസ്‌കാര പടം (മുസല്ല), തലയിണ, ഒരു സെറ്റ് ഇഹ്‌റാം തുണി എന്നിവ സൂക്ഷിക്കുന്നതിന് ഓരോരുത്തർക്കും പ്രത്യേക അലമാരകൾ മക്കയിലെ ഹറംകാര്യ വകുപ്പ് അനുവദിച്ചിട്ടുണ്ട്. ഹറമിന്റെ അടിയിലെ നിലയിലാണ് ഭജനമിരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഉംറ നിർവഹിക്കുന്നവർക്ക് പ്രയാസം സൃഷ്ടിക്കുമെന്നതിനാൽ പ്രയാണ വഴിയുടെ അടിയിലെ നിലയിൽ ഭജനമിരിക്കാൻ അനുവദിക്കുന്നില്ല. മറ്റുള്ള സ്ഥലങ്ങളിൽ വിശ്വാസികൾ ഭജനമിരിക്കുന്നത് പ്രത്യേക കമ്മിറ്റി തടയുന്നുണ്ട്.
ഹറമിൽ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് സെൽഫിയെടുത്തും ഫോട്ടോകളും വീഡിയോകളും എടുത്തും സമൂഹ മാധ്യമങ്ങൾ പരിശോധിച്ചും സമയം കളയരുതെന്ന് ഹറംകാര്യ പ്രസിഡന്റും ഹറം ഇമാമും ഖത്തീബുമായ ഷെയ്ഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് വിശ്വാസികളോട് അഭ്യർഥിച്ചു . തീർഥാടകരും വിശ്വാസികളും സുരക്ഷാ ഭടന്മാരുമായും ഹറമിലെ ജീവനക്കാരുമായും സഹകരിക്കണം. ഹറമിന്റെ വൃത്തി എല്ലാവരും കാത്തുസൂക്ഷിക്കുകയും ഹറമിലെ സൗകര്യങ്ങൾ ശരിയാംവിധം ഉപയോഗപ്പെടുത്തുകയും കേടുവരുത്താതെ നോക്കുകയും വേണം. സ്ത്രീകൾ ഹിജാബ് പാലിക്കണം. വനിതകൾ ഹറമിൽ പുരുഷന്മാരുമായി തിക്കിത്തിരക്കരുത്. ഭജനമിരിക്കുന്നവർ അനാവശ്യ സംസാരങ്ങളിൽ നിന്ന് വിട്ടുനിന്ന് പ്രവാചക ചര്യക്ക് അനുസരിച്ച് ആരാധനാ കർമം നിർവഹിക്കണമെന്നും ഷെയ്ഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർദേശിച്ചു .
മദീനയിലെ മസ്‌ജിദുന്നബവിയിൽ 13,575 പേർ ഭജനമിരിക്കുന്നു. 11,432 പുരുഷന്മാരും 2,143 വനിതകളുമാണ് പ്രവാചക പള്ളിയിൽ ഭജനമിരിക്കുന്നതെന്ന് മസ്‌ജിദുന്നബവി കാര്യ വകുപ്പിലെ ഗെയ്റ്റ് വിഭാഗം മേധാവി സൗദ് അൽസാഇദി പറഞ്ഞു . പുരുഷന്മാർക്ക് മൂന്നു സ്ഥലങ്ങളും വനിതകൾക്ക് ഒരു സ്ഥലവുമാണ് ഭജനമിരിക്കാനായി നീക്കിവെച്ചിരിക്കുന്നത്. മസ്‌ജിദുന്നബവിയുടെ വൃത്തി കാത്തുസൂക്ഷിക്കണമെന്ന് ഭജനമിരിക്കുന്നവരോട് അധികൃതർ അഭ്യർത്ഥിച്ചു . മറ്റു വിശ്വാസികൾക്ക് പ്രയാസം സൃഷ്ടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം . പെരുന്നാൾ തലേന്ന് രാത്രി ഇശാ നമസ്‌കാരം പൂർത്തിയായാലുടൻ ഭജനമിരിക്കൽ അവസാനിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. മുസ്ഹഫുകൾ സൂക്ഷിക്കുന്ന ഷെൽഫുകളിലും മസ്‌ജിദുന്നബവിയുടെ ഭിത്തികളിലും സംസം ടാപ്പുകളിലും ജാറുകളിലും വസ്ത്രങ്ങൾ തൂക്കാൻ പാടില്ലെന്നും നിബന്ധനയുണ്ട്. കനത്ത തിരക്ക് കണക്കിലെടുത്ത് മദീന മസ്ജിദുന്നബവിയുടെ ടെറസ് വിശ്വാസികൾക്കു തുറന്നുകൊടുത്തു . മഗ്‌രിബ്, ഇശാ, സുബ്ഹ്, തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങൾക്കാണ് ടെറസ്സ് തുറന്നുകൊടുക്കുന്നത്. പെരുന്നാൾ നമസ്‌കാരം വരെ ഇത് തുടരും.