പതിമൂന്നുകാരനായ ബംഗ്ലാദേശി ബാലന് ഏകദേശം 45 ലക്ഷം രൂപ(രണ്ടര ലക്ഷം ദിർഹം)യുടെ സമ്മാനത്തുകയുള്ള ദുബായ് രാജ്യാന്തര ഹോളി ഖുർആൻ അവാർഡ്. മുഹമ്മദ് താരിഖുൽ ഇസ് ലാം ആണ് ഇരുപത്തിയൊന്നാം ദുബായ് രാജ്യാന്തര ഹോളി ഖുർആൻ അവാര്‍ഡിൽ ഒന്നാമതെത്തിയത്. മംസാറിലെ ദുബായ് കൾചറൽ ആൻഡ് സയൻ്റിഫിക് അസോസിയേഷൻ ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്ന് മുഹമ്മദ് താരിഖുൽ ഇസ് ലാം അവാർഡ് ഏറ്റുവാങ്ങി. ഇരുപതുകാരനായ അമേരിക്കക്കാരൻ ഹുസൈഫ സിദ്ദീഖിക്കാണ് രണ്ടാം സ്ഥാനം. സമ്മാനത്തുക 200,000 ദിർഹം. അതേസമയം, ഗാംബിയയിലെ മൊദു ജോബെ, സൗദി അറേബ്യയുടെ അബ്ദുൽ അസീസ്, ട്യുണീസിയയുടെ റാഷിദ് അല്ലാനി എന്നിവർ മൂന്നാം സ്ഥാനം(150,000 ദിർഹം) പങ്കിട്ടു. സൗദി ഭരണാധികാരി സൽമാൻ രാജാവിനുള്ള മികച്ച ഇസ് ലാമിക വ്യക്തിത്വത്തിനുള്ള അവാർഡു അദ്ദേഹത്തിന് വേണ്ടി സൗദി ഇസ് ലാമിക കാര്യ മന്ത്രി ഷെയ്ഖ് സാലിഹ് ബിൻ അബ്ദുൽ അസീസ് ഷെയ്ഖ് ചടങ്ങിൽ സ്വീകരിച്ചു.
എൺപത്തിയൊൻപത് മത്സരാർഥികളെ കവച്ചുവച്ചാണ് മുഹമ്മദ് താരിഖുൽ ഇസ് ലാം ഒന്നാമനായത്. മനോഹരമായ ശബ്ദം എന്ന വിഭാഗത്തില്‍ നേരത്തെ നാലാം സ്ഥാനത്തെത്തിയിരുന്നു. പള്ളി ഇമാമിൻ്റെ മകനായി ധാക്കയിൽ ജനിച്ച് വളർന്ന മുഹമ്മദ് താരിഖുൽ ഇസ് ലാം ഒട്ടേറെ ദേശീയ ഖുർആൻ പാരായണ മത്സരങ്ങളിൽ ഒന്നാമതെത്തിയിരുന്നു. ദുബായില്‍ ഒന്നാമതാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ആദ്യത്തെ അഞ്ച് പേരിൽ ഉൾപ്പെട്ടേക്കാം എന്നാണ് കരുതിയിരുന്നതെന്നും താരിഖുൽ ഇസ് ലാം പറഞ്ഞു. മാതാപിതാക്കൾക്കും അധ്യാപകർക്കുമാണ് ഇൗ അവാർഡ് സമർപ്പിക്കുന്നത്. കഴിഞ്ഞ വർഷം മുഹമ്മദ് താരിഖുൽ ഇസ് ലാം ഖുർആൻ പൂർണമായും മനപ്പാഠമാക്കിയിരുന്നു. മദീനയിലെ ഇസ് ലാമിക് യൂണിവേഴ്സിറ്റിയിൽ തുടർപഠനം നടത്തി ഖുർആൻ ഉദ്ഘോഷിക്കുന്ന സമാധാനവും സാഹോദര്യവും ലോകത്ത് എത്തിക്കുകയാണ് തൻ്റെ ലക്ഷ്യമെന്ന് മുഹമ്മദ് താരിഖുൽ പറഞ്ഞു.