ഇത്രയും ജനകീയമായൊരു പുസ്തക പ്രകാശനം ഇതിന് മുൻപ് ഗൾഫ് കണ്ടിട്ടില്ല. യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നിന്ന് എഴുത്തുകാരും സാമൂഹിക സാംസ്കാരിക പ്രവർത്തകരും മാധ്യമപ്രവർത്തകരുമടക്കം നൂറു കണക്കിന് പേർ ഉത്സവപ്പറമ്പിലേയ്ക്കെന്ന പോലെ ദുബായ് ഖിസൈസ് ഗൾഫ് മോഡൽ സ്കൂളിലെത്തിയപ്പോൾ, അത് വിധിയോട് പൊരുതി അക്ഷരങ്ങളെ പുൽകിയ ഒരു കവയിത്രിയ്ക്കുള്ള എെക്യദാർഢ്യമായി. ദുബായിൽ താമസിക്കുന്ന അന്ധ കവയിത്രി, കാസർകോട് കാഞ്ഞങ്ങാട് സ്വദേശി ബിന്ദു സന്തോഷിൻ്റെ കഥാ–കവിതാ സമാഹാരമായ വാക് സ്ഥലിയുടെ പ്രകാശനമാണ് പൊതു സമൂഹം ഏറ്റെടുത്തത് ആഘോഷമാക്കിയത്.
യുഎഇയിലെ കവയിത്രിയും സാംസ്കാരിക പ്രവർത്തകയുമായ ഹംദ അൽ മുർ മുഹൈരിക്ക് കോപ്പി നൽകി മാധ്യമപ്രവർത്തകനും ദുബായ് മുനിസിപ്പാലിറ്റി മുൻ ഉദ്യോഗസ്ഥനുമായ മാ അൽ എെനൈൻ പ്രകാശനം നിർവഹിച്ചു. വിധി തുടരെ പരീക്ഷിച്ചപ്പോഴും അതിനെതിരെ പോരാടി വിജയം കണ്ട കവയിത്രി പോരായ്മകളിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാനുള്ള പ്രചോദനം നൽകുന്നതായി അദ്ദേഹം പറഞ്ഞു.
ജീവിത പരീക്ഷണങ്ങളുടെ കനൽവഴികളിലൂടെ കടന്നുപോകുമ്പോൾ കവിതകളിലൂടെയും കഥകളിലൂടെയും ആശ്വാസം കണ്ടെത്തിയ ബിന്ദു സന്തോഷ് ചെറുപ്പത്തിലേ അക്ഷരങ്ങളുമായി കൂട്ടുകൂടിയ പെൺകുട്ടിയായിരുന്നു. പിന്നീട് പത്തൊമ്പതാം വയസിൽ വിവാഹിതയായി, ഗർഭിണിയായിരിക്കെ ചികിത്സിച്ച ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ഇവരുടെ രണ്ടു കണ്ണുകളുടെയും കാഴ്ചശക്തി നഷ്ടപ്പെടുത്തുകയായിരുന്നു. തുടർന്ന് യുഎഇയിലെത്തിയ ബിന്ദു കവിതയിലും കഥയിലുമാണ് ആശ്വാസം കണ്ടെത്തിയത്.
എന്നാൽ, വിധി വീണ്ടും വൃക്ക രോഗത്തിൻ്റെ രൂപത്തിൽ ബിന്ദുവിനെ പരീക്ഷിച്ചു. ഭർത്താവ് സന്തോഷിൻ്റെ പിന്തുണയോടെ ജീവിതം മുന്നോട്ട് നയിച്ചെങ്കിലും ഭാരിച്ച ചികിത്സാ ചെലവുകൾ കുടുംബത്തെ കടക്കെണിയിലാഴ്ത്തി. തുടർന്ന് എഴുത്തുകാരൻ രമേശ് പെരുമ്പിലാവിൻ്റെ നേതൃത്വത്തിൽ അക്ഷരക്കൂട്ടം വാട്സ്ആപ്പ് കൂട്ടായ്മ ഇവരെ സഹായിക്കാനായി പുസ്തകം പുറത്തിറക്കാൻ തീരുമാനിക്കുകയായിരുന്നു. ഇൗ സദുദ്യമത്തിന് ഗൾഫിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നടക്കം വൻ പിന്തുണയാണ് ലഭിച്ചത്. പലരും നേരത്തെ തന്നെ പുസ്തകങ്ങൾ ബുക്ക് ചെയ്തു. തിരുവനന്തപുരത്തെ പാപ്പിറസ് ബുക്സ് ആണ് ബിന്ദു സന്തോഷിൻ്റെ 47 കവിതകളും 99 മിനിക്കഥളുമടങ്ങിയ 'വാക്സ്ഥലി' പ്രസിദ്ധീരിച്ചത്. പുസ്തകങ്ങൾ വിറ്റ് ലഭിക്കുന്ന സംഖ്യയിലൂടെ മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. പ്രകാശന ചടങ്ങ് അഡ്വ.നജീത് ഉദ്ഘാടനം ചെയ്തു. ബഷീർ തിക്കൊടി, ശിവപ്രസാദ് എന്നിവർ പുസ്തകം പരിചയപ്പെടുത്തി. ഷാജി ഹനീഫ്, റോയ്, തൻഷി ഹാഷിർ, ഉണ്ണി കുലുക്കല്ലൂർ എന്നിവർ പ്രസംഗിച്ചു.