ദമാം : ആലപ്പുഴ സ്വദേശി പുഷ്‌പാംഗദൻ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയത് 24 വർഷത്തെ പ്രവാസജീവിതത്തിനു ശേഷം . 1993ല്‍ സൗദിയിൽ ജോലിക്കെത്തിയ പുഷ്‌പാംഗദന് ഇനി നാട്ടില്‍ സ്വസ്ഥമായി അമ്മയോടൊപ്പം ജീവിക്കണമെന്ന ആഗ്രഹമാണുള്ളത്. മുപ്പത്തി മൂന്നാം വയസിലാണ് ഇദ്ദേഹം ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കെത്തിയത് . അവിടെ സഹപ്രവര്‍ത്തകനുമായി തര്‍ക്കമുണ്ടായതിന്റെ പേരില്‍ കമ്പനി വിട്ടിറങ്ങി. പിന്നീട് 22 വര്‍ഷം ഒരു രേഖയും ഇല്ലാതെയാണ് കഴിഞ്ഞിരുന്നത് . പല സ്ഥലങ്ങളിൽ പല സ്ഥാപനങ്ങളിലായി താത്കാലിക ജോലി ചെയ്തു.
കഴിഞ്ഞ പൊതുമാപ്പ് സമയത്ത് നാട്ടിൽ പോകാൻ ഔട്ട് പാസ് എടുത്തെങ്കിലും പോയില്ല. ഇതോടെ ഇത്തവണ ഇന്ത്യന്‍ എംബസ്സി ഔട്ട്പാസ് അപേക്ഷ തള്ളി . തുടര്‍ന്ന് മുന്‍ പ്രവാസിയും സാമൂഹ്യ പ്രവര്‍ത്തകനുമായ കെ.ആര്‍ അജിത്ത് മുഖേന കൊടിക്കുന്നില്‍ സുരേഷ് എം പി ഇടപെട്ട് സാക്ഷ്യപത്രം അയച്ചതിന് ശേഷം ഖഫ്ജിയിലെ ഇന്ത്യന്‍ എംബസി വൊളൻ്റിയറും സാമൂഹിക പ്രവര്‍ത്തകനുമായ അബ്ദുല്‍ ജലീല്‍ എംബസിയിൽ വിവരങ്ങള്‍ ധരിപ്പിച്ചതിനു ശേഷമാണ് ഔട്ട്പാസ് കിട്ടിയത് .സാമൂഹിക പ്രവര്‍ത്തകരായ പത്മനാഭൻ മണികുട്ടന്‍, സക്കീര്‍ ഹുസൈന്‍ എന്നിവരുടെ സഹായത്തോടെ മറ്റു രേഖകളെല്ലാം ശരിയാക്കി നാട്ടിലേക്ക് മടങ്ങി.