ദുബായ്: ഒട്ടേറെ പേർ ശ്രമിച്ചെങ്കിലും ലോക റെക്കോർഡുകളൊന്നും നേടാനാകാതെ ആറാമത് റമസാൻ നൈറ്റ്മാർക്കറ്റ് സമാപിച്ചു. വിപണിയുടെ അവസാനത്തെ മൂന്ന് ദിവസം സന്ദർശകർക്ക് ഒൻപത് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കാനുള്ള അവസരമൊരുക്കിയിരുന്നെങ്കിലും ഒരു റെക്കോർഡും തകർക്കാൻ സാധിച്ചില്ലെന്ന് സംഘാടകർ പറഞ്ഞു.
ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ കൈമുദ്രകൾ പതിപ്പിക്കൽ, പേപ്പറിൽ കരകൗശല വസ്തുക്കൾ നിർമിക്കൽ(രണ്ടംഗ സംഘം), ഏറ്റവും കൂടുതൽ പെൻസിലുകൾ തറയിൽ കുത്തിനിർത്തൽ, അറബിക് കോഫി കപ്പുകൾ കൊണ്ട് പിരമിഡ് നിർമിക്കല്‍, കണ്ണുകെട്ടി പത്ത് പഴവർഗങ്ങളുടെ പേരുകൾ ഏറ്റവും വേഗത്തിൽ പറയുക, ഏറ്റവും നീളം കൂടിയ ശബ്ദം, ഏറ്റവും വേഗത്തിൽ സംഗീത ഉപകരണങ്ങൾ തിരിച്ചറിയൽ തുടങ്ങിയവയിലെ നിലവിലുള്ള ലോക റെക്കോർഡുകൾ തകർക്കാനുള്ള അവസരമാണുണ്ടായിരുന്നത്. സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിന് പേർ ഒരു കൈ നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം.
മൂന്നൂറിലേറെ പ്രദർശനക്കാർ പങ്കെടുത്ത നൈറ്റ് മാർക്കറ്റ് ഒരു ലക്ഷത്തോളം പേർസന്ദർശിച്ചു. വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ പ്രദർശനം കൂടാതെ, ക്വിസ്, ഫിറ്റ്നസ് ചലഞ്ചസ്, മുദ്രാവാക്യം നിർമിക്കാനുള്ള മത്സരം തുടങ്ങിയവയും നടന്നു. വസ്ത്രങ്ങൾ, ജ്വല്ലറി, വീട്ടുപകരണങ്ങൾ, ആരോഗ്യ, സൗന്ദര്യ വർധക ഉത്പന്നങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഇലക്ട്രോണിക്സ്, കളിപ്പാട്ടങ്ങൾ, കരകൗശല വസ്തുക്കൾ, ഒാട്ടമൊബീൽ ഉത്പന്നങ്ങൾ, വിനോദ സഞ്ചാര, മെഡിക്കൽ വിഭാഗങ്ങൾ എന്നിവയുടെ ഔട് ലറ്റുകളിൽ വിലക്കുറവുമുണ്ടായിരുന്നു. അറബിക് റമസാൻ മജ് ലിസ്, ഹെന്നാ മജ് ലിസ് എന്നിവയും വൈവിധ്യങ്ങളായ ഭക്ഷണശാലകളുമായിരുന്നു മറ്റു പ്രത്യേകതകൾ. സൗജന്യ ആരോഗ്യ പരിശോധനയും കുടുംബങ്ങൾക്ക് ഒന്നടങ്കം വിനോദങ്ങളിലേപ്പെടാനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.