ദുബായ് : ദെയ്റയിലെ പഴയ മത്സ്യച്ചന്ത ഒാർമയാകുന്നു. വെട്ടിത്തിളങ്ങുന്ന ചന്തവുമായി, അത്യാധുനിക സജ്ജീകരണങ്ങളോടെ വാട്ടർഫ്രണ്ട് മാർക്കറ്റ് എന്ന പുതിയ ഫിഷ് മാർക്കറ്റ് ഉപഭോക്താക്കളെ സ്വീകരിച്ചു തുടങ്ങി. ഹംറിയ തുറമുഖത്തോട് ചേർന്ന് ദുബായ് ആശുപത്രിയുടെ എതിർവശത്തായാണ് 104.373 ചതുരശ്ര അടിയിൽ നിർമിച്ച, പൂർണമായും ശീതീകരിച്ച പുതിയ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്.
മത്സ്യം കൂടാതെ, മാംസം, പഴം, പച്ചക്കറി സ്റ്റാളുകളാണ് ഇവിടെ ഒരുങ്ങുക. കോഫി ഷോപ്പുകൾ, റസ്റ്ററൻ്റുകൾ, സൂപ്പർ മാർക്കറ്റ് എന്നിവയാണ് മറ്റു പ്രത്യേകതകൾ. മത്സ്യ വിഭാഗം മാത്രമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. പഴം–പച്ചക്കറി വിപണി ഇൗ മാസം അവസാനത്തോടെ പുതിയതിലേയ്ക്ക് മാറുമെന്ന് അധികൃതർ പറഞ്ഞു.
പഴയ മത്സ്യ മാർക്കറ്റ് ഒഴിയാനും ഇൗ മാസം ഒൻപതോടെ പുതിയതിലേയ്ക്ക് മാറാനും വ്യാപാരികൾക്ക് നോട്ടീസ് ലഭിച്ചിരുന്നു. എന്നാൽ, സ്റ്റാൾ വാടക നിലവി്ൽ നൽകുന്നതിനേക്കാളും ഇരട്ടിയായതിനാൽ വ്യാപാരികൾ പുതിയതിലേയ്ക്ക് നീങ്ങാൻ മടിച്ചു. തുടർന്ന് അധികൃതരുമായി നടത്തിയ ചർച്ചയിൽ വാടക കുറയ്ക്കുകയും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. പ്രതിമാസം 3000 ദിർഹം വാടകയും ജല–വൈദ്യുതി ബില്ലുമായിരുന്നു നേരത്തെ നൽകിയിരുന്നത്. ഇതാണ് ഇരട്ടിയിലധികമായത്. എന്നാൽ, മത്സ്യത്തിലിടാനുള്ള എെസ്, റഫ്രിജറേറ്റർ, സ്റ്റോറേജ്, ജല വൈദ്യുതി എന്നിവയുടെ ചാർജ് മാനേജ്മെൻ്റ് നൽകും.
അത്യാധുനിക സജ്ജീകരണങ്ങളോടെയും അതിലുപരി നല്ല വൃത്തിയും വെടിപ്പുമുള്ള മാർക്കറ്റാണ് പുതിയത്. ഫിഷ് കട്ടിങ് കേന്ദ്രമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. സ്വകാര്യ കമ്പനിയായിരിക്കും ഇത് നടത്തുക. അതുകൊണ്ട് തന്നെ വിലയിൽ ചെറിയ വർധനയുമുണ്ട്–ഒരു കിലോ ഗ്രാം മത്സ്യം വൃത്തിയാക്കാൻ ഒന്നര ദിർഹത്തിൽ നിന്ന് രണ്ട് ദിർഹം. ചെമ്മീൻ, കൂന്തൾ, ഞണ്ട് എന്നിവ വൃത്തിയാക്കാൻ കിലോയ്ക്ക് മൂന്ന് ദിർഹവും നൽകണം. വിശാലമായ പാർക്കിങ്ങ് ആവശ്യക്കാർക്ക് ഏറെ ഉപകാരപ്രദമാകും.