നയതന്ത്ര ബന്ധം വിച്ഛേദിച്ച ഗൾഫ് രാജ്യങ്ങളുമായി ഖത്തർ ചർച്ചയ്ക്ക് തയാറാണെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ സബാ. സഹോദര രാജ്യങ്ങൾ ഉയർത്തിയ ആശങ്കകൾ ഖത്തർ മനസിലാക്കുന്നുവെന്നും കുവൈത്ത് വിദേശകാര്യമന്ത്രി പറഞ്ഞു.
ഒരാഴ്ച പിന്നിടുന്ന ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് അമീറിൻറെ നേതൃത്വത്തിലാണ് സജീവമായ ശ്രമങ്ങൾ നടക്കുന്നത്. ഇതിൻറെ ഭാഗമായി സൌദി, യുഎഇ ഭരണാധികാരികളുമായും ഖത്തർ അമീറുമായും കുവൈത്ത് ഭരണാധികാരി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉടൻ പ്രശ്ന പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയാണ് കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ സബാഹ് മുന്നോട്ട് വയ്ക്കുന്നത്. അതിനിടെ വിവാഹത്തിലൂടെ പരസ്പരം ബന്ധുത്വത്തിലായ യുഎഇ ഖത്തരി കുടുംബങ്ങളുടെ മാനുഷിക സാഹചര്യങ്ങക്ൾ പരിഗണിച്ച്, അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ യുഎഇ പ്രസിഡൻറെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. സൌദിയും ബഹ്റൈനും സമാനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇത്തരം കുടുംബങ്ങൾക്ക് സഹായം അഭ്യർഥിക്കാൻ മൂന്നു രാജ്യങ്ങളും ഹെൽപ് ലൈനുകൾ തുറന്നു. അതിനിടെ നയതന്ത്ര ബന്ധം വിച്ഛേദിച്ച രാജ്യങ്ങളിലെ പൌരൻമാരെ രാജ്യത്ത് തുടരാൻ അനുവദിക്കുമെന്ന് ഖത്തർ വ്യക്തമാക്കി. ഇവരെ നിർബന്ധിച്ച് തിരിച്ചയക്കില്ല. അതിനിടെ സൌദി അതിർത്തി അടച്ചതിനെ തുടർന്ന് ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന ഖത്തറിനെ സഹായിക്കാൻ ഇറാൻ രംഗത്തെത്തി. ഖത്തറിലേക്ക് അഞ്ചു വിമാനങ്ങളിലായി 450 ടൺ പച്ചക്കറി അയച്ചതായി ഇറാൻ അറിയിച്ചു. എന്നാൽ ഇത് സഹായമാണോ, വാണിജ്യ ഇടപാടാണോ എന്ന് വ്യക്തമാക്കാൻ ഇരു രാജ്യങ്ങളും തയാറായിട്ടില്ല.