ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കുകയും ഖത്തർ സന്ദർശിക്കുന്നതിന് സൗദികൾക്ക് വിലക്കേർപ്പെടുത്തുകയും ഖത്തറിൽ കഴിയുന്ന സൗദികൾ സ്വദേശത്ത് തിരിച്ചെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ ഖത്തറിൽനിന്ന് മടങ്ങിയെത്തുന്ന സൗദി മാധ്യമപ്രവർത്തകർക്കും സാങ്കേതിക പ്രവർത്തകർക്കും തൊഴിൽ നൽകാൻ സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രാലയം സന്നദ്ധമാണെന്ന് മന്ത്രി ഡോ. അവാദ് അൽഅവാദ് പറഞ്ഞു. ഖത്തറിൽനിന്ന് തിരിച്ചെത്തുന്ന മാധ്യമപ്രവർത്തകർ ഇ-മെയിൽ വഴി സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രാലയത്തിന് തൊഴിൽ അപേക്ഷകൾ സമർപ്പിക്കണം. ഖത്തറിൽ നിർവഹിച്ചിരുന്ന അതേ ജോലികൾ സൗദി ചാനലുകളിൽ ഇവർക്ക് നൽകും.
സൗദി അറേബ്യക്ക് അപകീർത്തിയുണ്ടാക്കിവയർക്കെതിരെ ഭരണാധികാരികൾക്കൊപ്പം നിലയുറപ്പിക്കുകയും രാഷ്ട്രത്തെ പിന്തുണക്കുകയും ചെയ്ത എല്ലാവർക്കും മന്ത്രി നന്ദി പറഞ്ഞു.
ദേശീയൈക്യം തകർക്കുന്നതിനും ദേശസുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന ശത്രു മാധ്യമങ്ങൾക്കു മുന്നിൽ സൗദി മാധ്യമങ്ങൾ നൈപുണ്യം തെളിയിച്ചിട്ടുണ്ട്. വിശ്വാസ്യതയും സത്യസന്ധതയും നഷ്ടപ്പെട്ട ചാനലുകൾക്കു മുന്നിൽ സൗദി മാധ്യമങ്ങൾ സ്വീകരിച്ച പ്രശോഭിതമായ ഈ നിലപാട് ചരിത്രം എന്നും ഓർത്തുവെക്കും. സൗദി അറേബ്യക്കെതിരായ മാധ്യമ യുദ്ധം നേരിടുന്നതിന് രാജ്യത്തെ മുഴുവൻ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഭരണാധികാരികൾക്കു പിന്നിൽ ഒറ്റക്കെട്ടായി ഉറച്ചുനിൽക്കണം. ദേശീയബോധം ഇസ്‌ലാമിന്റെ ഭാഗമാണ്. രാഷ്ട്രവും രാജ്യത്തിന്റെ ആർജിത നേട്ടങ്ങളും മറ്റെല്ലാ പരിഗണനകൾക്കും മുകളിലായിരിക്കണം. ഇത് സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. ആളുകളെ കബളിപ്പിക്കുന്ന ആഹ്വാനങ്ങളിൽ കുടുങ്ങുന്നതിനെതിരെ മാധ്യമങ്ങൾ സമൂഹത്തെ ബോധവൽക്കരിക്കണമെന്നും സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രി പറഞ്ഞു.
ഖത്തറിലെ മാധ്യമങ്ങളിലുള്ള ജോലി മതിയാക്കി സൗദിയിലേക്ക് മടങ്ങുന്നവർക്ക് തങ്ങളുടെ ചാനലിൽ ജോലി നൽകുമെന്ന് റോത്താന ചാനൽ നേരത്തെ അറിയിച്ചിരുന്നു .ഖത്തറുമായി ബന്ധങ്ങൾ വഷളായതിനെത്തുടർന്ന് പ്രമുഖ ഖത്തർ സ്പോർട്ട്സ് ചാനൽ ബി ഇന്നിൽ നിന്ന് സൗദി മാധ്യമ പ്രവർത്തകർ രാജി വെച്ചുവെന്ന് വാർത്തകളുണ്ടായിരുന്നു.അറബ് കോടീശ്വരൻ വലീദ് ബിൻ തലാൽ രാജകുമാരന്റെ ഉടമസ്ഥതയിലുള്ളതാണു റോത്താന ചാനൽ ശൃംഖല