റിയാദ് : ഭീകരവാദ കേസിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഇന്ത്യ ഇന്റർപോളിന്റെ സഹായം തേടിയ ശേഷം പത്തു ഇസ്‌ലാമിക രാജ്യങ്ങൾ തനിക്ക് പൗരത്വം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഇസ്‌ലാമിക പ്രബോധകൻ സാക്കിർ നായിക്. അൽ മജ്‌ദ് ചാനലിലെ പ്രത്യേക പരിപാടിയിൽ പങ്കെടുത്താണ് പത്തു രാജ്യങ്ങൾ തനിക്ക് പൗരത്വം വാഗ്ദാനം ചെയ്ത കാര്യം സാക്കിർ നായിക് വെളിപ്പെടുത്തിയത്.
ഇന്ത്യൻ അധികൃതർ തനിക്കു മേൽ ഭീകരവാദ ആരോപണം കെട്ടിച്ചമക്കുകയാണ്. ഇന്ത്യൻ അധികൃതരുടെ നിലപാടുകൾ മൂലം, ആറു മാസം മുമ്പ് മരണപ്പെട്ട പിതാവിന്റെ അനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു പോലും തനിക്ക് സാധിച്ചിട്ടില്ല. സൗദി ഭരണാധികാരി സൽമാൻ രാജാവിനെ നേരിട്ട് കാണുന്നതിനു അവസരം ലഭിച്ചു.
ഇസ്‌ലാമിക സമൂഹത്തിന് മഹത്തായ സംഭാവനകളാണ് രാജാവ് നൽകുന്നത്. സൗദി അറേബ്യയിലെ രാജാവ് എന്നോണമല്ല, ഇസ്‌ലാമിന്റെ സേവകൻ എന്നോണമാണ് താൻ സ്വയം കാണുന്നതെന്ന് സൽമാൻ രാജാവ് തന്നെ അറിയിച്ചതായും സാക്കിർ നായിക് പറഞ്ഞു.