ഷാർജ: അൽ താവൂനിലെ എക്സ്പോ സെൻ്ററിൽ ഷാർജ ചേംബർ ഒാഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന റമസാൻ നൈറ്റ് മാർക്കറ്റ് ഇൗ മാസം 15ന് ആരംഭിക്കും. വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ ശേഖരം കൂടാതെ, വിനോദത്തിനും ഇവിടെ സൗകര്യമൊരുക്കും.
മൊബൈൽ ഫോൺ, ലാപ്ടോപ്, ടാബ് ലറ്റുകൾവീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ഫർണിച്ചർ, സ്പോർട്സ് ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ എന്നിവയും തുടങ്ങിയവയുടെ വിശാലമായ ശേഖരമാണ് നിശാവിപണിയുടെ പ്രത്യേകത. റമസാനിനും പെരുനാളിനും ആവശ്യമുള്ള സാധനങ്ങൾ എൺപത് ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും.
പ്രമുഖ കമ്പനികളുടെ സാന്നിധ്യമായിരിക്കും പ്രധാന സവിശേഷത. വീട്ടുപകരണങ്ങള്‍ വാങ്ങാനും ധാരാളം പേരെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഭക്ഷണ ശാലയാണ് മറ്റൊരു ആകർഷണം. കുടുംബങ്ങൾക്ക് ഒന്നടങ്കം ഷോപ്പിങ് നടത്താനുള്ള അവസരമാണ് ഒരുക്കുക എന്നും ആയിരക്കണക്കിന് പേർ തങ്ങളുടെ റമസാൻ രാത്രികൾ ചെലവഴിക്കാനെത്തുമെന്നും പ്രതീക്ഷിക്കുന്നതായി ഷാർജ എക്സ്പോസെൻ്റർ സിഇഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ പറഞ്ഞു.
പെരുനാളിനുള്ള ഷോപ്പിങ്ങാണ് മിക്കവരും നടത്തുക. കൂടാതെ, റമസാനിലെ അത്താഴത്തിന് വിഭവ സമൃദ്ധമായ ഭക്ഷണവും ലഭിക്കും. കുട്ടികൾക്ക് കളിച്ചുല്ലസിക്കാനുള്ള സൗകര്യവും ഒട്ടേറെയുണ്ട്. റമസാനിൽ വില്പന 30% വർധിച്ചതായി അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ വ്യക്തമായിട്ടുണ്ട്. 2016–2020 കാലയളവിൽ ആകെ വ്യാപാരം ഏഴ് ശതമാനത്തിൽ കൂടുതൽ പ്രതീക്ഷിക്കുന്നു. എല്ലാ ദിവസവും രാത്രി എട്ട് മുതൽ പുലർച്ച രണ്ട് വരെയായിരിക്കും നിശാവിപണി പ്രവർത്തിക്കുക. പെരുനാൾ ദിവസങ്ങളിൽ നാല് മുതൽ രാത്രി 11 വരെയും പ്രവർത്തിക്കും. ടിക്കറ്റ് മൂലമാണ് പ്രവേശനം. എന്നാൽ, 12 വയസിന് താഴെയുള്ളവർക്ക് പ്രവേശനം സൗജന്യം. ഇൗ മാസം 30നാണ് സമാപനം.