സൗദിയില്‍ നിര്‍ബന്ധിത ഉച്ചവിശ്രമം ഈ മാസം 15ന് പ്രാബല്യത്തില്‍ വരും. കനത്ത ചൂടില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിനുള്ള നിയന്ത്രണം സെപ്റ്റംബര്‍ 15 വരെ തുടരും.
ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ മൂന്നു മണി വരെ തൊഴിലാളികളെ കൊണ്ട് തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യിപ്പിക്കാന്‍ പാടില്ല. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് ഈ നിയമമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ ജോലി സമയം ഇതുപ്രകാരം ക്രമീകരിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. നിയമലംഘകരെ കണ്ടെത്തുന്നതിന് അതത് ഗവര്‍ണറേറ്റിനു കിഴില്‍ നിരീക്ഷണം ശക്തമാക്കും. നിയമ ലംഘകരുടെ പേരില്‍ ഒരു തൊഴിലാളിക്ക് 3000 റിയാല്‍ എന്ന തോതില്‍ പിഴ ഈടാക്കും. നിയമ ലംഘനം കണ്ടെത്തിയാല്‍ 19911 എന്ന നമ്പറില്‍ അറിയിക്കണമെന്നും അഭ്യര്‍ഥിച്ചു. കുറഞ്ഞ താപനില അനുഭവപ്പെടുന്ന ചില പ്രവിശ്യകളില്‍ നിയമത്തില്‍ ഇളവുണ്ട്.