ചെറിയ പെരുനാളിന് മുമ്പ് ഖത്തർ പ്രതിസന്ധി പരിഹരിക്കപ്പെടാൻ വഴി തെളിയുന്നു. കുവൈത്ത് അമീർ ഷെയ്ഖ് സബായുടെ നേതൃത്വത്തിൽ നടക്കുന്ന മധ്യസ്ഥ ചർച്ചകളിലാണ് പ്രശ്നപരിഹാര നിർദേശങ്ങൾ ഉരുത്തിരിഞ്ഞത്.
റമസാൻ മാസം അവസാനിക്കുന്നതിനു മുന്പ് തന്നെ ഖത്തറിലേക്കുള്ള കര, നാവിക, വ്യോമഗതാഗതങ്ങൾ പുനസ്ഥാപിച്ചു കൊണ്ടുള്ള പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണ് സൂചനകൾ. സൌദി ഖത്തർ അതിർത്തി തുറക്കുകയും ഒപ്പം ഖത്തറിലേക്ക് ഗൾഫ് രാജ്യങ്ങൾ നിർത്തി വച്ച വ്യോമബന്ധം പുനസ്ഥാപിക്കുകയും ചെയ്യുന്ന തരത്തിലാണ് ഇപ്പോൾ ചർച്ചകൾ, നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നതിന് മുന്പ് പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് കുവൈത്തിൽ പ്രത്യേക ജി.സി.സി യോഗം ചേരുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ച സൌദി രാജാവുമായി ചർച്ച നടത്തിയ കുവൈത്ത് അമീർ ഇന്നലെ യുഎഇ ഭരണനേതൃത്വവുമായും ഖത്തർ അമീറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഭീകരവാദത്തെ പിന്തുണയ്ക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന നടപടികളിൽ നിന്ന് ഖത്തർ പിൻമാറിയാൽ മാത്രമേ പ്രശ്ന പരിഹാരം സാധ്യമാവുകയുള്ളൂ എന്ന് യുഎഇ വ്യക്തമാക്കി. വർഷങ്ങളായി ഖത്തറിൻറെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രകോപനങ്ങളാണ് ഇപ്പോളത്തെ പ്രതിസന്ധിയിലേക്ക് നയിച്ചത്. യു.എ.ഇ നേതൃത്വവുമായുള്ള കൂടിക്കാഴ്ചകൾക്ക് ശേഷമാണ് കുവൈത്ത് അമീർ ഖത്തർ ഭരണാധികാരിയുമായി ചർച്ച നടത്തിയത്. യുഎഇയുടെയും സൌദിയുടെയും നിലപാട് കുവൈത്ത് അമീർ ഖത്തറിനെ ധരിപ്പിച്ചു. ഇതിനിടെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സൌദിയിലെത്തി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ഈജിപ്തിലെത്തുന്ന ബഹ്റൈൻ രാജാവ് ഈജിപ്ത് പ്രസിഡൻറുമായും കൂടിക്കാഴ്ച നടത്തും.