ഖത്തറുമായുളള ബന്ധം അയൽരാജ്യങ്ങൾ വിച്ഛേദിച്ചതോടെ കേരളത്തിലേക്കുളള നൂറു കണക്കിന് യാത്രക്കാർ പ്രതിസന്ധിയിൽ. ഖത്തറിൽ മൂന്നര ലക്ഷത്തിലേറെ മലയാളികളാണ് വിവിധ മേഖലകളെ ആശ്രയിച്ച് ജീവിക്കുന്നത്.
കേരളത്തിലേക്ക്, പ്രത്യേകിച്ച് കരിപ്പൂരിലേക്ക് വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് പുറപ്പെടുന്ന ഒട്ടേറെ വിമാനങ്ങൾ ഖത്തർ വഴിയാണ് സർവീസ് നടത്തുന്നത്. സൗദി അറേബ്യയിലെ റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും ദോഹ വഴി ഒട്ടേറെ വിമാനങ്ങൾ സർവീസുകളുണ്ട്. പലതും കണക്ഷൻ വിമാനങ്ങളാണ്. വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് ദേഹ വഴി ടിക്കറ്റ് ഉറപ്പിച്ചവരാണ് അപ്രതീക്ഷിതമായി പ്രതിസന്ധിയിലായത്.
നിലവിലെ വിലക്ക് തുടരുകയാണെങ്കിൽ ഖത്തറിൽ കഴിയുന്ന മലയാളികൾക്ക് അവിടെ തുടരാനാകില്ല. വ്യവസായ സ്ഥാപനങ്ങളേയും തൊഴിൽ മേഖലയേയുമെല്ലാം ദോഷകരമായി ബാധിക്കും. കുവൈത്തും ഒമാനും ഇടപെട്ട് ഇനിയെങ്കിലും നിലവിലെ പ്രതിസന്ധികൾ സമവായ ചർച്ചയിലൂടെ പരിഹരിക്കുമെന്ന പ്രതീക്ഷയോടെയാണ് പ്രവാസി മലയാളികൾ കാത്തിരിക്കുന്നത്.