ഖത്തർ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് സൗദി ഭരണാധികാരി സൽമാൻ രാജാവുമായി ചർച്ച നടത്തി. കുവൈത്ത് അമീറിൻറെ മധ്യസ്ഥ ശ്രമങ്ങൾക്കിടെ ജോർദാനും മൌറിത്താനിയയും ഖത്തറിൽ നിന്ന് സ്ഥാനപതിമാരെ തിരിച്ചു വിളിച്ചു. ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങൾ കുവൈത്തിൻറെ നേതൃത്വത്തിൽ പുരോഗമിക്കുന്പോഴാണ് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് സൌദി ഭരണാധികാരി സൽമാൻ രാജാവുമായി ടെലിഫോണിൽ ചർച്ച നടത്തിയത്. ഭീകരവാദത്തിനുള്ള ധനസഹായം തടയുന്നതായിരുന്നു ചർച്ചയിലെ പ്രധാന വിഷയമെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കി.
ഖത്തറിനെതിരായ നടപടുകൾ ഇരുനേതാക്കളും വിലയിരുത്തി. തീവ്രവാദത്തെ നേരിടാൻ ജിസിസി രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. കുവൈത്ത് അമീർ ഷെയ്ഖ് സബായുടെ നേതൃത്വത്തിലാണ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നത്. ഇന്നലെ സൌദയിലെത്തി സൽമാൻ രാജാവുമായി ചർച്ച നടത്തിയ കുവൈത്ത് അമീർ ഇന്ന് ഖത്തർ ഭരണാധികാരിയുമായി ചർച്ച നടത്തിയേക്കും. തീവ്രവാദ സംഘടനകൾക്കെതിരായ നിലപാടിൽ ഖത്തർ മാറ്റം വരുത്താതെ പ്രശ്നപരിഹാരം സാധ്യമല്ലെന്ന നിലപാടിൽ സൌദിയും യുഎഇയും അടക്കമുള്ള രാജ്യങ്ങൾ ഉറച്ചു നിൽക്കുകയാണ്.
അറബ് രാജ്യമായ ജോർദാനും ഖത്തറുമായുള്ള നയതന്ത്രബന്ധം പരിമിതപ്പെടുത്തി. ഖത്തറിലെ സ്ഥാനപതിയെ തിരിച്ചു വിളിച്ച ജോർദാൻ ഭരണകൂടം അൽ ജസീറ ടിവിയുടെ സംപ്രേഷണം രാജ്യത്ത് വിലക്കി. അറബ് ലീഗിൽ അംഗമായ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യം മൌറിത്താനിയയും ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങൾ പൂർണമായി വിച്ഛേദിച്ചു. യുഎഇയിൽ താമസിക്കുന്നവർ സമൂഹമാധ്യമങ്ങളിലും മറ്റും ഖത്തറിനെ അനുകൂലിച്ച് നിലപാട് സ്വീകരിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം നിയമലംഘകർക്ക് മൂന്നു മുതൽ പതിനഞ്ച് വർഷം വരെ തടവും അഞ്ചു ലക്ഷം ദിർഹം പിഴയുമായിരിക്കും ശിക്ഷ.