അബുദാബിയിലെ ഈ ആഡംബര ഹോട്ടലില്‍ ഈ പൂച്ചകള്‍ക്കെന്തു കാര്യം എന്നു കാണുന്നവര്‍ ചിന്തിച്ചേക്കാം. പക്ഷെ ജന്ന ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സിലെ ജീവനക്കാര്‍ക്ക് ഇപ്പോള്‍ പൂച്ചകളില്ലാത്ത ജീവിതത്തെക്കുറിച്ചു ചിന്തിക്കാനേ കഴിയില്ല. ജോലി ചെയ്യുന്നതിനിടെ ചിലരുടെ മടിയിലും ഓഫിസ് ടേബിളിലുമൊക്കെ പൂച്ചകള്‍ കിടന്നുറങ്ങുന്നുണ്ടാവും ചിലപ്പോള്‍ കാല്‍പാദങ്ങളില്‍ വന്നുരുമ്മി നില്‍ക്കും. എലിയെ പിടിക്കാനല്ല ഇവിടെ പൂച്ചയെ വളർത്തുന്നത്. പകരം ജീവനക്കാരുടെ സ്‌ട്രെസിനെ പിടിക്കാനാണ്.
നല്ല കൊഴുത്തുരുണ്ടു സുന്ദരക്കുട്ടന്മാരായ എട്ടു പൂച്ചകളെയാണ് ഹോട്ടല്‍ മാനേജ്‌മെന്റ് ഇവിടെ നിയമിച്ചിരിക്കുന്നത്. ജോലി സംബന്ധമായ സമ്മര്‍ദങ്ങള്‍ അതിജീവിക്കാന്‍ ജീവനക്കാരെ സഹായിക്കുക എന്നതാണ് പൂച്ചകളുടെ ഡ്യൂട്ടി. ഇതുവഴി ജീവനക്കാരുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും മാനേജ്‌മെന്റ് പറയുന്നു. ഹോട്ടലില്‍ എത്തുന്ന അതിഥികള്‍ക്കും നന്നായി ഇണങ്ങിയ പൂച്ചകളുമായി കളിക്കാന്‍ കഴിയും.
ഓഫീസ് അന്തരീക്ഷത്തില്‍ ഇത്തരം വളര്‍ത്തുമൃഗങ്ങളെ നിയോഗിക്കുന്നത് ജീവനക്കാരുടെ ജോലി സമ്മര്‍ദം കുറയ്ക്കുമെന്നും ആശയവിനിമയം വര്‍ധിപ്പിക്കുമെന്നുമുള്ള പഠനറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പൂച്ചകളെ നിയമിക്കാന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയില്‍ ദീര്‍ഘസമയം ജോലി ചെയ്യേണ്ടിവരാറുണ്ട്. അപ്പോള്‍ ഇത്തരത്തില്‍ ഒാമനകളായ വളര്‍ത്തുമൃഗങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ സന്തോഷകരമായ മാനസികാവസ്ഥ ഉണ്ടാകുമെന്നാണ് ജീവനക്കാരുടെ സാക്ഷ്യം.
കഴിഞ്ഞ മാസം ജപ്പാനിലെ ഒരു ഐടി കമ്പനിയും ഇത്തരത്തില്‍ പൂച്ചകളെ നിയമിച്ചിരുന്നു. ടോക്കിയോയിലെ ഐടി സ്ഥാപനമായ ഫെറയില്‍ ഇപ്പോള്‍ ഒമ്പതോളം പൂച്ചകളാണ് ജീവനക്കാര്‍ക്കിടയിലൂടെ നടക്കുകയും ചിലയിടങ്ങളില്‍ കിടന്നു കൂര്‍ക്കം വലിച്ചുറങ്ങുകയും ചെയ്യുന്നത്. ജപ്പാനില്‍ മറ്റു കമ്പനികളും ഇത്തരത്തില്‍ ചെയ്യുന്നുണ്ട്. ഓറാക്കിളില്‍ വളര്‍ത്തുനായയാ കന്‍ഡിയെയാണ് ജീവനക്കാര്‍ക്കൊപ്പം നിയോഗിച്ചിരിക്കുന്നത്. പസോണ ഗ്രൂപ്പില്‍ രണ്ട് ആടുകള്‍ മുഴുവന്‍ സമയ ജീവനക്കാരായുണ്ട്.