ഭീകരവാദികൾക്കു പിന്തുണ നൽകി മേഖലയിൽ അസ്ഥിരത സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഏഴു രാജ്യങ്ങൾ നയതന്ത്ര ബന്ധം വിഛേദിച്ചതോടെ മേഖലയിൽ ഒറ്റപ്പെട്ട തുരുത്തായി ഖത്തർ. സൗദിക്കു പുറമെ യുഎഇ, ബഹ്റൈൻ, യെമൻ, ലിബിയ, ഈജിപ്ത്, മാലെദ്വീപ് എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചത്. അതേസമയം, ഖത്തറിനെതിരെ പട നയിക്കാൻ സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്കു പ്രചോദനമായതു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അടുത്തിടെ സൗദി സന്ദർശിച്ച ട്രംപ്, ഭീകരതയ്ക്കെതിരെ ഒരുമിക്കാൻ മുസ്‍ലിം രാജ്യങ്ങളെ ആഹ്വാനം ചെയ്തിരുന്നു.
തീവ്രവാദ ഗ്രൂപ്പുകൾക്ക് സാമ്പത്തിക സഹായം നൽകുന്നു, മേഖലയിൽ അസ്ഥിരതയുണ്ടാക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് ഏഴു രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രബന്ധം വിഛേദിച്ചത്. ദോഹയിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച ഈ രാജ്യങ്ങൾ 48 മണിക്കൂറിനകം രാജ്യംവിടാൻ ഖത്തർ നയതന്ത്ര ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഇസ്‍ലാമിക് സ്റ്റേറ്റും (ഐഎസ്) അൽ ഖായിദയും മുസ്‍ലിം ബ്രദർഹുഡും അടക്കമുള്ള തീവ്രവാദ സംഘടനകൾക്കു ഖത്തർ സാമ്പത്തികസഹായം നൽകുന്നെന്നാണു വിമർശനം.
അറബ് വസന്തം മുതല്‍ ആറുവര്‍ഷത്തോളം പുകഞ്ഞ അഗ്നിപര്‍വതമാണ് ഗള്‍ഫ് മേഖലയില്‍ ഖത്തറിനെതിരെ പൊട്ടിത്തെറിച്ചത്. 2011-ല്‍ മധ്യപൂര്‍വേഷ്യയില്‍ പല ഭരണകൂടങ്ങളെയും തകര്‍ത്തെറിഞ്ഞ അറബ് വസന്തത്തെ ഖത്തര്‍ പിന്തുണച്ചിരുന്നു. അന്നുമുതലേ സൗദിയും യുഎഇയും ഉള്‍പ്പെടെയുള്ള അറബ് അയല്‍വാസികൾ ഖത്തറുമായി ഉരസലിലുമായി. സൗദിയുടെ ബദ്ധവൈരികളായ ഇറാനുമായി ബന്ധം മെച്ചപ്പെടുത്താന്‍ ഖത്തര്‍ തീരുമാനിച്ചതും വിദ്വേഷത്തിനിടയാക്കി. സൗദി-ഇറാന്‍ വിഷയത്തില്‍ സമദൂര നിലപാടാണു ഖത്തര്‍ സ്വീകരിച്ചിരുന്നത്. സൗദിയെ അനുകൂലിക്കുമ്പോഴും ഇറാനെ പൂര്‍ണമായി പിണക്കാതിരിക്കാന്‍ അവർ ശ്രദ്ധിച്ചു.
ട്രംപിന്റെ ഇടപെടൽ
അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ സൗദി സന്ദര്‍ശനത്തോടെയാണു ഖത്തറിനെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ജിസിസി അംഗരാജ്യങ്ങള്‍ തീരുമാനിച്ചതെന്നു റിപ്പോര്‍ട്ടുണ്ട്. സൗദിയിലെത്തിയ ട്രംപ് ഇറാനെതിരേ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. സൗദിയുടെ നേതൃത്വത്തില്‍ ഇറാനെതിരേ സംയുക്തമായി നീങ്ങാനും ട്രംപ് ആഹ്വാനം ചെയ്തു. എന്നാല്‍ ഇറാനെതിരായ നീക്കത്തെ ഖത്തര്‍ ഭരണകൂടം എതിർത്തു. ഇതോടെ കാര്യങ്ങൾ ഖത്തറിനെതിരായി.
മേഖലയിലെ കരുത്തുറ്റ രാജ്യമാണ് ഇറാനെന്നും ഹിസ്ബുള്ള പ്രതിരോധ മുന്നേറ്റമാണെന്നുമുള്ള തരത്തില്‍ ഖത്തര്‍ അമീര്‍ പ്രതികരിച്ചതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സംഭവം വിവാദമായതിനെ തുടര്‍ന്നു റിപ്പോര്‍ട്ട് നീക്കംചെയ്ത അധികൃതര്‍ ന്യൂസ് ഏജന്‍സി ഭീകരര്‍ ഹാക്ക് ചെയ്തതാണെന്നു വ്യക്തമാക്കി. ഇതോടെ ഖത്തറിനെതിരേ സൗദി, യുഎഇ മാധ്യമങ്ങള്‍ ആക്രമണം കനപ്പിച്ചു. അല്‍ ജസീറ ഉള്‍പ്പെടെയുള്ള ഖത്തര്‍ അനുകൂല മാധ്യമങ്ങള്‍ നിരോധിക്കപ്പെട്ടു. ഇറാൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഹസന്‍ റുഹാനിയുമായി ഖത്തര്‍ അമീര്‍ ടെലിഫോണില്‍ സംസാരിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.
വിമാനസര്‍വീസുകൾ നിർത്തി
ഗൾഫ് മേഖലയിൽ ഖത്തർ ഒറ്റപ്പെട്ടതിനുപിന്നാലെ ആറു പ്രമുഖ വിമാനക്കമ്പനികള്‍ ഖത്തറിലേക്കുള്ള സര്‍വീസുകള്‍ അവസാനിപ്പിച്ചു. യുഎഇ വിമാനക്കമ്പനികളായ ഇത്തിഹാദ്, എമിറേറ്റ്സ്, ഫ്ളൈ ദുബായ്, എയര്‍ അറേബ്യ, സൗദി എയര്‍ലൈന്‍സ്, ഗള്‍ഫ് എയര്‍ എന്നിവയാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.
ഇതോടെ ഈ വിമാനങ്ങളില്‍ ടിക്കറ്റെടുത്ത ആയിരക്കണക്കിനുപേരുടെ യാത്ര ദുരിതത്തിലായി. അതേസമയം, ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളിലേക്കു സര്‍വീസ് നടത്തില്ലെന്നും ടിക്കറ്റ് എടുത്തവര്‍ക്കു പണം തിരികെ നല്‍കുമെന്നും ഖത്തര്‍ എയര്‍വേയ്സും അറിയിച്ചു.
ആശങ്കയോടെ മലയാളികൾ
ഖത്തറുമായുള്ള നയതന്ത്രബന്ധം യുഎഇ അവസാനിപ്പിച്ചതോടെ ഇവിടെ നിന്നുള്ള വിമാന സർവീസുകൾ നിർത്തലാക്കി. മലയാളികളടക്കമുള്ള വിദേശികളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിത്. യുഎഇയിൽ നിന്നുള്ള എമിറേറ്റ്സ്, എത്തിഹാദ് എയർവെയ്സ്, എയർ അറേബ്യ വിമാനങ്ങളാണ് ദോഹയിലേക്കുള്ള വിമാന സർവീസ് ചൊവ്വാഴ്ച മുതൽ നിർത്തലാക്കുമെന്ന് അറിയിച്ചിട്ടുള്ളത്. ഫ്ലൈ ദുബായ് സർവീസ് നിർത്തലാക്കിക്കഴിഞ്ഞു.
എമിറേറ്റ്സ് വിമാനങ്ങൾ ചൊവ്വാഴ്ച മുതൽ നിർത്തലാക്കുമെന്ന് അധികൃതർ പറഞ്ഞു. ഷാർജയിൽ നിന്നുള്ള എയർ അറേബ്യ സർവീസും റാസൽഖൈമയിൽ നിന്നുള്ള സർവീസും ചൊവ്വാഴ്ച മുതൽ നിർത്തലാക്കും. പ്രതിദിനം ആകെ ഇരുപത്തഞ്ചോളം വിമാന സർവീസുകളാണ് യുഎഇയിൽനിന്നു ഖത്തറിലേക്കുള്ളത്.
ഇന്ത്യയുടെ പങ്കാളി
ഖത്തറും ഇന്ത്യയും തമ്മിൽ 18 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് പ്രതിവർഷം നടക്കുന്നത്. ഇന്ത്യക്കു പ്രകൃതിവാതകം (എൽഎൻജി) ഏറ്റവും കൂടുതൽ നൽകുന്ന രാജ്യവും ഖത്തർ തന്നെ; 65 ശതമാനം. എത്തിലിൻ, പ്രൊപ്പലിൻ, അമോണിയ, യൂറിയ, പോളിഎത്തിലിൻ എന്നിവയും ഇന്ത്യ ഖത്തറിൽനിന്ന് ഇറക്കുമതി ചെയ്യുന്നു.
ജപ്പാനും ദക്ഷിണ കൊറിയയ്ക്കും പിന്നിലായി ഖത്തറിലേക്കു ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്ന രാജ്യമാണ് ഇന്ത്യ. എൽ ആൻഡ് ടി, വിപ്രോ, എച്ച്സിഎൽ, മഹീന്ദ്ര ടെക് തുടങ്ങി നിരവധി ഇന്ത്യൻ കമ്പനികൾ ഖത്തറിൽ പ്രവർത്തിക്കുന്നുണ്ട്. എസ്ബിഐ, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളും 14 സിബിഎസ്ഇ സ്കൂളുകളും ഇവിടെയുണ്ട്. 30,000 വിദ്യാർഥികൾ ഖത്തറിലെ സിബിഎസ്ഇ സ്കൂളുകളിൽ പഠിക്കുന്നുണ്ട്.
സിമ്പിളാണ്, സ്ട്രോങ്ങും
പെട്രോളും പ്രകൃതി വിഭവങ്ങളും കൈവിടാതെ 1971 വരെ ബ്രിട്ടൻ ഖത്തറിനെ അധീനപ്പെടുത്തി. 1971 സെപ്റ്റംബർ മൂന്നിനു ഖത്തറിനു സ്വതന്ത്ര്യം ലഭിച്ചു. പശ്ചിമേഷ്യയിൽ പേർഷ്യൻ കടലിലേക്കു തള്ളിനിൽക്കുന്ന ഖത്തർ എന്ന കൊച്ചുരാജ്യം സമ്പത്തിന്റെ കാര്യത്തിൽ വമ്പനാണ്. ആകെ ജനസംഖ്യ 27 ലക്ഷം. മൂന്നുലക്ഷം മലയാളികളടക്കം ആറരലക്ഷം ഇന്ത്യക്കാർ പ്രവാസികളായുണ്ട്. ആളോഹരി വരുമാനത്തിൽ മുന്നിൽ. അറബിയാണ് ഔദ്യോഗിക ഭാഷ. ഇംഗ്ലിഷാണ് വ്യാപകമായി ഉപയോഗിക്കുന്നത്. എണ്ണ -പ്രകൃതിവാതകത്താൽ സമ്പന്നം. മേഖലയില്‍ ഏറ്റവും ചെറിയ സൈന്യമുള്ളതു ഖത്തറിനാണ്. ബഹ്‌റൈനെയും യുഎഇയെയും താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവ് സൈനികരും ടാങ്കുകളും യുദ്ധവിമാനങ്ങളും മാത്രമാണു ഖത്തറിനുള്ളത്.
അതിർത്തി അടച്ചാൽ പട്ടിണി
ഖത്തറിലെ ആവശ്യത്തിനുള്ള ഭൂരിഭാഗം സാധനങ്ങളും പുറത്തുനിന്നാണു വരുന്നതാണ്. സൗദി അതിർത്തി വഴി കരമാർഗമുള്ള ചരക്കു ഗതാഗതമാണ് ഇതിൽ പ്രധാനം. അതിർത്തി അടയ്ക്കുന്നതോടെ സൗദിയിൽനിന്നുള്ള സാധനങ്ങൾ ഖത്തറിലെത്താതാവും. ഇപ്പോൾത്തന്നെ ഭക്ഷ്യവസ്തുക്കളുമായുള്ള ട്രക്കുകൾ സൗദി അതിർത്തിയിൽ നിർത്തിയിട്ടിരിക്കുകയാണെന്നാണു റിപ്പോർട്ടുകൾ. ദൈനംദിന ആവശ്യത്തിനുള്ള പാലുൾപ്പെടെയുള്ള കാര്യങ്ങൾക്കു ഖത്തർ സൗദിയെയാണ് ആശ്രയിക്കുന്നത്. മറ്റു രാജ്യങ്ങളിൽനിന്നു വിമാനമാർഗവും ഖത്തറിൽ സാധനങ്ങളെത്തുന്നുണ്ട്. പക്ഷേ, അതു പലപ്പോഴും നേരിട്ടല്ല. യുഎഇ വഴിയാണ്. യുഎഇയുമായുള്ള വിമാന ഗതാഗതം തടസ്സപ്പെടുന്നതോടെ ഇതുവഴിയുള്ള ചരക്കുനീക്കവും നിലയ്ക്കും.
നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതിനൊപ്പം കര, വ്യോമ, കപ്പൽ ഗതാഗത മാർഗങ്ങൾ കൂടി അടയ്ക്കുന്നതു വഴി ഖത്തറിനെ കൂടുതൽ സമ്മർദത്തിലാക്കാനാണു സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നീക്കം. 2014ൽ നയതന്ത്രതലത്തിൽ പ്രശ്നങ്ങളുണ്ടായപ്പോൾ ഇത്ര കടുത്ത നടപടികളുണ്ടായിരുന്നില്ല.