യുഎഇയിൽ സമൂഹ മാധ്യമങ്ങളിലൂടെ പണപ്പിരിവ് നടത്തുന്നവർക്ക് തടവും പിഴയും ശിക്ഷയെന്ന് ആഭ്യന്തര മന്ത്രാലയം. അനധികൃതമായി സംഭാവനകൾ സ്വീകരിക്കുന്നവർക്ക് 5ലക്ഷം ദിർഹം വരെയാണു പിഴലഭിക്കുക. ഇ- കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനുള്ള നിയമ പ്രകാരമാണു സമൂഹമാധ്യമങ്ങളും സ്മാർട് സംവിധാനവും ദുരുപയോഗം ചെയത് പണം സ്വരൂപിക്കുന്നവരെ ശിക്ഷിക്കുകയെന്നു അധികൃതർ അറിയിച്ചു.
ഉദാരമതികളിൽ നിന്നും പണം പിരിച്ചെടുക്കുന്നതിനായി വെബ്സൈറ്റുകൾ രൂപപ്പെടുത്തുക, സംഭാവന സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുക, ഇത്തരം സംവിധാനങ്ങൾ നിയന്ത്രിക്കുക, എതെങ്കിലും സാങ്കേതിക സംവിധാനങ്ങൾ ഇതിനായി ഉപയോഗിക്കുക എന്നിവയെല്ലാം ഇ-കുറ്റകൃത്യത്തിൽ ഉൾപ്പെടും. രണ്ടരലക്ഷം ദിർഹമിൽ കുറയാത്തതും 5 ലക്ഷത്തിൽ കൂടാത്തതും ആയിരിക്കും പിഴ. വാട്സ് ആപ് ഗ്രൂപ്പുകൾക്ക് രൂപം നൽകി പിരിവെടുക്കുന്നതും ശിക്ഷാർഹമാണ്. ഇതിനു മുന്നിൽ നിൽക്കുന്ന അഡ്മിന്മാർ നടപടി നേരിടേണ്ടി വരും.
റമസാനിൽ ഇത്തരം 'ഇ-ഭിക്ഷാടനം ' കൂടുതലാണെന്നു കണ്ടെത്തിയ സാഹചര്യത്തിൽ നിയമം മന്ത്രാലയം കർശനമാക്കുകയാണ്. ആരാധനാലയം ആശുപത്രി നിർമ്മാണം, രോഗം, യുദ്ധക്കെടുതി, പട്ടിണി എന്നിവ ചൂണ്ടിക്കാട്ടിയാണു പണപ്പിരിവു പൊലിപ്പിക്കുന്നത്. ജനങ്ങളുടെ ഔദാര്യ മനോഭാവം ചൂഷണം ചെയ്യുന്നതിനായി പലതരം കഥകൾ പ്രചരിപ്പിച്ചാണു പണപ്പിരിവ്. ആധുനിക സംവിധാനങ്ങൾ സജ്ജമായതോടെ ഭിക്ഷാടകർ പരമ്പരാഗത യാചനാരീതി കയൊഴിഞ്ഞു ഇലക്ട്രോണിക് സൗകര്യങളിലേക്ക് കളം മാറുകയാണു ചെയ്തത്. കാലോചിതമായ ഈ മാറ്റം മൂലം കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പണം പിരിക്കാനാകും. അലിവു തോന്നിക്കാൻ ആളുകൾക്കു മുൻപിൽ വേഷം കെട്ടേണ്ടതില്ല എന്നതും ആധുനിക ഭിക്ഷാടനത്തിന്റ് നേട്ടമാണു. ഇതെല്ലാം തിരിച്ചറിഞു കർശന നിരീക്ഷണവും നിയമനടപടിയുമാണു ആഭ്യന്തര മന്ത്രാലയത്തിനു നേതൃത്വത്തിൽ സ്വീകരിക്കുന്നത്.
പിരിവുകാരെ പിടികൂടാൻ നമ്പർ
അനധികൃത പണപ്പിരിവ് സംബന്ധിച്ചു വിവരം നൽകാൻ സ്വദേശികളോടും വിദേശികളോടും അധികൃതർ അഭ്യർഥിച്ചു.
അബുദാബിയിൽ 999, 8002627
ദുബായ് : 800243
ഷാർജ : 06 563 2222
റാസൽഖൈമ: 07 2053372
അജ്മാൻ: 06 7401616
ഉമ്മുൽഖുവയ്ൻ : 999
ഫുജൈറ: 09 2224411
09 2051100