ഖത്തറുമായുള്ള നയതന്ത്രബന്ധം യുഎഇ അവസാനിപ്പിച്ചതോടെ ഇവിടെ നിന്നുള്ള വിമാന സർവീസുകൾ നിർത്തലാക്കുന്നതു യുഎഇയിലെയും ഖത്തറിലെയും മലയാളികളടക്കമുള്ള വിദേശികളെ പ്രതികൂലമായി ബാധിച്ചേക്കും. യുഎഇയിൽ നിന്നുള്ള എമിറേറ്റ്സ്, എത്തിഹാദ് എയർവേയ്സ്, എയർ അറേബ്യ വിമാനങ്ങളാണ് ദോഹയിലേയ്ക്കുള്ള വിമാന സർവീസ് ചൊവ്വാഴ്ച മുതൽ നിർത്തലാക്കുമെന്ന് അറിയിച്ചിട്ടുള്ളത്. ഫ്ലൈ ദുബായ് ഇതിനകം സർവീസ് നിർത്തലാക്കിക്കഴിഞ്ഞു. വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ ദോഹയിൽ 00974 4 4227350/51 എന്ന നമ്പരിലും ദുബായിൽ (00971) 600 544445 എന്ന നമ്പരിലും ബന്ധപ്പെട്ട് പണം തിരികെ കൈപ്പറ്റണമെന്ന് അധികൃതർ പറഞ്ഞു.
അബുദാബിയിൽ നിന്നു ദോഹയിലേയ്ക്കുള്ള അവസാന വിമാനം ചൊവ്വാഴ്ച പുലർച്ചെ 2.45നും ദോഹയിൽ നിന്ന് അബുദാബിയിലേയ്ക്കുള്ള അവസാന വിമാനം പുലർച്ചെ നാലിനുമായിരിക്കുമെന്നും ഇത്തിഹാദ് എയർവേയ്സ് വാർത്താ കുറിപ്പിൽ അറിയിച്ചു. എന്നാൽ ഇന്നത്തെ വിമാന സർവീസ് പതിവുപോലെ തുടരും. നാളെ മുതൽ ഖത്തറിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർ മറ്റു വഴികൾ തേടണമെന്നും ടിക്കറ്റ് നിരക്ക് തിരിച്ചു നൽകുകയോ, തൊട്ടടുത്തെ മറ്റു രാജ്യങ്ങളിലേയ്ക്ക് സൗജന്യമായി മാറ്റി നൽകുകയോ ചെയ്യുമെന്നും അധികൃതർ പറഞ്ഞു.
എമിറേറ്റ്സ് വിമാനങ്ങൾ ഇന്ന് സാധാരണ നിലയിൽ സർവീസ് നടത്തുമെങ്കിലും ചൊവ്വാഴ്ച മുതൽ നിർത്തലാക്കുമെന്ന് അധികൃതർ പറഞ്ഞു. യാത്രക്കാർ മറ്റു വഴികൾ തേടണം. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തുക തിരികെ നൽകും. കൂടാതെ തൊട്ടടുത്തെ മറ്റു കേന്ദ്രങ്ങളിലേയ്ക്ക് ടിക്കറ്റ് മാറ്റി നൽകുകയും ചെയ്യും. ഫോൺ: 600 555555.
ഷാർജയിൽ നിന്നുള്ള എയർ അറേബ്യ സർവീസും ചൊവ്വാഴ്ച മുതൽ നിർത്തലാക്കും. ഷാർജയിൽ നിന്ന് ദോഹയിലേയ്ക്കുള്ള അവസാന വിമാനം ഇന്ന് വൈകിട്ട് ആറരയ്ക്കാണ് പുറപ്പെടുക. തിരിച്ച് ദോഹയിൽ നിന്ന് ഷാർജയിലേയ്ക്കുള്ള വിമാനം വൈകിട്ട് 7.25നുമാണ്. റാസൽഖൈമയിൽ നിന്നുള്ള സർവീസും ചൊവ്വാഴ്ച മുതൽ നിർത്തലാക്കും. പ്രതിദിനം ആകെ ഇരുപത്തഞ്ചോളം വിമാന സർവീസുകളാണ് യുഎഇയിൽ നിന്ന് ഖത്തറിലേയ്ക്കുള്ളത്. ദുബായിലെ പ്രധാന ട്രാവൽ ഏജൻസികളിൽ നിത്യേന മുപ്പതോളം ടിക്കറ്റുകൾ ഖത്തറിലേയ്ക്ക് ബുക്ക് ചെയ്യാറുണ്ടെന്ന് അൽ അഹ്ലി ട്രാവൽസ് ഉടമ ജോയ് തോമസ് പറഞ്ഞു.
അതേസമയം, ഖത്തർ എയർവേയ്സ് തങ്ങളുടെ സർവീസ് തുടരുമോ ഇല്ലയോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. യുഎഇയിൽ നിന്ന് പ്രതിദിനം 14 സർവീസുകള്‍ ഖത്തർ എയർവേയ്സ് നടത്തുന്നുണ്ട്.
മലയാളികളുൾപ്പെടെ യുഎഇയിലെ ഒട്ടേറെ ഇന്ത്യക്കാർ ഖത്തറിലും ബിസിനസ് ചെയ്യുന്നവരാണ്. പല പ്രമുഖ കമ്പനികൾക്കും ഖത്തറിൽ നിരവധി ശാഖകളുണ്ട്. ഇവിടേയ്ക്ക് ഇതുമായി ബന്ധപ്പെട്ടവർ നിത്യേന യാത്ര ചെയ്യുന്നു. വിമാന സർവീസ് നിർത്തലാക്കുന്നതോടെ ഇവരുടെ യാത്ര മുടങ്ങുകയും ഇത് ബിസിനസിനെ സാരമായി ബാധിക്കുകയും ചെയ്യുമെന്ന് പലരും ആശങ്കപ്പെടുന്നു. കൂടാതെ, വിനോദ സഞ്ചാരത്തിനും മറ്റുമായി വൻ തോതിൽ ആളുകൾ അവധി ദിവസങ്ങളിലും മറ്റും ഖത്തറിൽ നിന്ന് യുഎഇയിലേയ്ക്ക് വരാറുണ്ട്. ഇവിടെ നിന്ന് ഖത്തറിലേയ്ക്കും ധാരാളം സഞ്ചാരികൾ യാത്ര ചെയ്യുന്നു. ഇവരുടെയെല്ലാം യാത്ര മുടങ്ങുമെന്നാണ് കരുതുന്നത്. ഖത്തറിലും യുഎഇയിലുമായി കഴിയുന്ന ഒട്ടേറെ കുടുംബങ്ങളുമുണ്ട്. ഭാര്യ ഖത്തറിൽ നഴ്സും യുഎഇയിൽ ജോലി ചെയ്യുന്ന ഭർത്താവുമുള്ള മലയാളി കുടുംബങ്ങൾ മാസത്തിലൊരിക്കൽ രണ്ടു സ്ഥലത്തേയ്ക്കുമായി യാത്ര ചെയ്യുന്നവരാണ്. ഇവരെല്ലാം ഗൾഫിലെ പുതിയ സംഭവ വികാസങ്ങൾ വരും ദിവസങ്ങളിൽ തങ്ങളെ ഏതു രീതിയിൽ ബാധിക്കുമെന്ന് ഉറ്റു നോക്കുകയാണ്.
വ്യോമ മാർഗം കൂടാതെ, കര–ജല ഗതാഗതവും യുഎഇ നിർത്തലാക്കിയിട്ടുണ്ട്. ഇതോടെ ഇരു രാജ്യങ്ങളുമായുള്ള ചരക്കു നീക്കവും നിലച്ചു. ഖത്തറുമായുള്ള എല്ലാ ബന്ധവും യുഎഇ വിച്ഛേദിച്ചതോടെ പ്രശ്നം എന്ന് അവസാനിക്കുമെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. ഭീകര സംഘടനകളുമായി ബന്ധം പുലർത്തുന്നതിനെ തുടർന്നാണ് യുഎഇയും സൗദി, ബഹ്റൈൻ, ഇൗജിപ്ത് എന്നീ രാജ്യങ്ങളും ഖത്തറുമായി നയതന്ത്രബന്ധം അവസാനിപ്പിച്ചത്.