മനസ്സ് മരവുമായി കൂട്ടികെട്ടിയ ഒരു മനുഷ്യൻ പലസ്തീനിലുണ്ട്. 5000 വര്‍ഷം പഴക്കമുള്ള ഒരു ഒലിവ് മരത്തെ പരിചരിക്കുകയും പാറാവുകാരനെപ്പോലെ സംരക്ഷിക്കുകയും ചെയ്യുകയാണ് വയോധികനായ സ്വലാഹ് അബൂ അലി. ദിവസത്തില്‍ പലതവണ ഈ മരത്തിനു ചുവട്ടില്‍ അലിയെത്തും. തൂത്തുവാരി വൃത്തിയാക്കും. മരം കനിഞ്ഞു നല്‍കുന്ന ഒലിവ് കായ്കൾ പെറുക്കി കൂട്ടി വീട്ടിലേക്ക് നടക്കും. മക്കളെ നോക്കുന്ന പോലെയാണ് ഈ മരത്തെ പരിച്ചരിക്കുന്നതെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ എന്നു അലി മരം കാണാന്‍ വരുന്നവരോട് ചോദിക്കുന്നു.
വീട്ടിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരത്തുള്ള ഈ 'കുടുംബ മരം' പരിചരിക്കാൻ ദിവസവും മൂന്നു തവണയാണ് അബൂഅലിയുടെ തോട്ടത്തിലേക്കുള്ള പോക്കുവരവ്. കുറെ സമയം മരച്ചുവട്ടിൽ കാറ്റേറ്റും തണലും തണുപ്പും അനുഭവിച്ചുമാണ് അലി വീടണയുക. പ്രായം കൂടുതലുള്ള ഈ ചരിത്രമരം ഒരു നോക്കുകാണാൻ കേട്ടറിഞ്ഞു വിദേശ വിനോദ സഞ്ചാരികളും എത്താറുണ്ട്. പലസ്തീൻ മുൻ പ്രധാനമന്ത്രി സലാം ഫയാദും ഗവേഷകരും വൃക്ഷത്തിന്റെ പ്രായവും അതിന്റെ പരിചരണവും കണ്ടറിയാൻ അബൂഅലിയുടെ അൽ വൽജ ഗ്രാമത്തിൽ വന്നിരുന്നു. വിനോദ സഞ്ചാരികൾ ഈ തടിച്ച മരവും അതിന്റെ കാവലാളെയും കൗതുകത്തോടെയാണ് കാണുക. ഒലീവ് മരങ്ങളെ ഒാമനിക്കുന്ന അബൂ അലിയുടെ ജീവിതം ഒരു വിസ്മയമാണ്.
അലിയും മരവും ക്യാമറയിൽ പകർത്തിയതാണ് സന്ദർശകർ തിരിച്ചു പോകുക. പലസ്തീനിലെ അബൂ അലിയുടെ അൽവല്ജ ഗ്രാമം ഒലീവ് കൃഷിയിൽ പ്രസിദ്ധമാണ്. 2000 പലസ്തീനികൾ ജീവിക്കുന്ന ഈ ഗ്രാമത്തിനു നിലവാരമുള്ള അത്തിപ്പഴം ലഭിക്കുന്ന പ്രദേശമെന്ന ഖ്യാതിയുമുണ്ട്. പച്ചപിടിച്ച പ്രദേശമായതിനാൽ തെക്കൻ പലസ്തീനിന്റെ മണവാട്ടിയാണ് ഈ ഹരിതപ്രദേശം. പലസ്തീനിൽ മണ്ണിനും മരത്തിനും മനുഷ്യനും ഇസ്‌റാഈൽ സൈന്യം പോറൽ ഏൽപ്പിക്കുന്നുണ്ട്. കലുഷിതമായ ജീവിത സാഹചര്യങ്ങളിലും ഒരു പോറൽ പോലും ഏൽക്കാതെ കരുതലോടെ ഒലീവ് മരങ്ങളെ മരങ്ങൾ സംരക്ഷിക്കുകയാണ് അബൂഅലി.