ഖത്തറുമായുള്ള നയതന്ത്ര, വ്യാപാര, ഗതാഗത ബന്ധങ്ങൾ വിചേ്ഛദിക്കാനുള്ള ഗൾഫ് രാജ്യങ്ങളുടെ തീരുമാനം മധ്യപൂർവദേശത്ത് വലിയ ചലനങ്ങൾക്ക് വഴി വയ്ക്കും. ഗൾഫ് മേഖലയിലുള്ള പ്രവാസികളെയും ഈ തീരുമാനം ബാധിക്കും.
മുസ്ലീം ബ്രദർഹുഡ് നേതാക്കൾക്ക് അഭയം നൽകിയതിനെ തുടർന്ന് 2014ലും സൗദിയും യുഎഇയും ബഹ്റൈനും ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിച്ചിരുന്നു. എന്നാൽ അന്നു ഗതാഗത, വ്യാപാര ബന്ധങ്ങളെ ഇത് ബാധിച്ചിരുന്നില്ല. ഖത്തറുമായുള്ള എല്ലാ അതിർത്തികളും അടയ്ക്കാനുള്ള സൌദിയുടെയും ബഹ്റൈൻറെയും തീരുമാനം ആ രാജ്യത്തെ പ്രതിസന്ധിയലാക്കും. ഈ രണ്ട് രാജ്യങ്ങളിൽ കൂടി മാത്രമേ ഖത്തറിലേക്ക് കരമാർഗം ചരക്കു നീക്കം സാധ്യമാവുകയുള്ളൂ. സൗദി വഴിയാണ് ഖത്തറിലേക്ക് ഏറ്റവും അധികം ഭക്ഷ്യോൽപന്നങ്ങൾ എത്തുന്നതും. കരമാർഗമള്ള ചരക്ക് നീക്കം നിലയ്ക്കുന്നത് ഖത്തറിൻറെ ലോകകപ്പ് ഒരുക്കങ്ങളെ സാവധാനത്തിലാക്കും. വ്യോമ ബന്ധങ്ങൾ അവസാനിപ്പിക്കുന്നതോടെ മേഖലയിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിൽ ഒന്നായ ഖത്തർ എയർവേയ്സിൻറെ പ്രവർത്തനങ്ങളെയും ബാധിക്കും. ഖത്തർ എയർവെയ്സിൻറെ വരുമാനത്തിൽ കാര്യമായ കുറവുണ്ടാകും.
ഇതിനു പുറമേ എണ്ണ വില പിടിച്ചു നിർത്തുന്നതിന് ഒപെകിൻറെ നേതൃത്വത്തിൽ നടത്തുന്ന ശ്രമങ്ങളെ ഈ തീരുമാനം എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. നയതന്ത്രകാര്യാലയങ്ങൾ അടയ്ക്കുന്നതോടെ ഖത്തറിൽ നിന്നു സൗദിയിലേക്കുള്ള ഹജ്, ഉംറ തീർഥാടനവും പ്രതിസന്ധിയിലാകും. ഖത്തറിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ബിസിനസ് താൽപര്യങ്ങളുള്ള മലയാളികൾ അടക്കമുള്ള പ്രവാസികൾക്കും പുതിയ തീരുമാനം തിരിച്ചടിയാണ്. ഖത്തറുമായി അടുത്ത ബന്ധം പുലർത്തുന്ന കുവൈത്ത് പ്രതിസന്ധി പരിഹരിക്കാൻ രംഗത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമേ ഖത്തറിൽ വ്യോമതാവളമുള്ള അമേരിക്കയ്ക്കും ഖത്തറും മറ്റു ഗൾഫ് രാജ്യങ്ങളും ഒരുമിച്ച് നിൽക്കേണ്ടത് അത്യാവശ്യമാണ്.