റമസാൻ പ്രമാണിച്ച് കുവൈത്തിൽ അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രലായത്തിന്‍റെതെന്ന നിലയിലാണ് സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ ലോഗോ ഉൾപ്പെടെ ചേർത്ത് ഫോട്ടോഷോപ്പിൽ സൃഷ്ടിച്ച അറിയിപ്പും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രസ്‌തുത വാർത്ത അടിസ്ഥാന രഹിതമാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്ന് എംബസി പത്രക്കുറിപ്പിൽ അറിയിച്ചു. അത്തരം തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്ന് എംബസി ഇന്ത്യൻ സമൂഹത്തോട് അഭ്യർഥിച്ചു. വീസ, ഇഖാമ നിയമലംഘകരായി ഏകദേശം 29000 ഇന്ത്യക്കാർ കുവൈത്തിലുണ്ടെന്നാണ് കണക്കാക്കുന്നതെന്ന് എംബസി വെളിപ്പെടുത്തി.
അവരെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള വഴികൾ തേടി കുവൈത്ത് അധികൃതരെ നിരന്തരം സമീപിക്കുന്നുണ്ട്. രേഖകളുമായി ബന്ധപ്പെട്ടും നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനുമുള്ള പ്രക്രിയകൾ ത്വരിതപ്പെടുത്തുന്നതിന് ഉഭയകക്ഷിതലത്തിൽ എന്തെങ്കിലും വഴി കണ്ടെത്തുകയാണ് ലക്ഷ്യം. അതു സംബന്ധിച്ച് അന്തിമ നടപടികളൊന്നും ആയിട്ടുമില്ല. കുവൈത്തിലെ നിയമം പാലിക്കാൻ ഇവിടെയുള്ള മുഴുവൻ ഇന്ത്യക്കാരും ശ്രദ്ധിക്കണമെന്നും എംബസി നിർദേശിച്ചു.