ഒമാനിൽ കഴിഞ്ഞവർഷം ഒളിച്ചോടിയ തൊഴിലാളികളുടെ എണ്ണത്തിൽ വർധന. ദേശീയ സ്ഥിതിവിവര മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
2015ൽ ഒളിച്ചോടിയ തൊഴിലാളികളുടെ എണ്ണം അറുപതിനായിരം ആയിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം ഇത് 63000 ആയി വര്‍ധിച്ചു. റോയൽ ഒമാൻ പോലീസും മാനവ വിഭവ ശേഷി മന്ത്രാലയവും ചേർന്ന് വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനകളില്‍ ഒളിച്ചോടിയ പതിനയ്യായിരത്തിലേറെ തൊഴിലാളികളെ കഴിഞ്ഞ വർഷം പിടികൂടിയിരുന്നു. ഇവരിൽ കൂടുതലും പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ എന്നീ രാജ്യക്കാരാണ്. തൊഴിൽപരമായ അസംതൃപ്തിക്ക് ഒപ്പം പെട്ടന്ന് പണമുണ്ടാക്കാനുള്ള ആഗ്രഹമാണ് തൊഴിലാളികളുടെ ഒളിച്ചോട്ടത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. പലരും വീസയ്ക്കായി വൻതുക ഏജന്‍റിന് നൽകി എത്തിയവരും. ഇവിടത്തെ ചെലവും നാട്ടിലേക്ക് അയക്കേണ്ട പണവുമെല്ലാം ചേർത്ത് കടക്കെണിയിൽ വീഴുന്ന സാഹചര്യവും ഒളിച്ചോടാൻ ഇവരെ പ്രേരിപ്പിക്കുന്നു. ഇങ്ങനെ തൊഴിലെടുക്കുന്ന പലരും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലേക്ക് തിരിയുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്.