എണ്ണ വിപണിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സൗദി അറേബ്യയും റഷ്യയും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്നും ഇക്കാര്യത്തിൽ ഇരു രാജ്യങ്ങളുടെയും നിലപാടുകൾ ഒന്നാണെന്നും ഉപകിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മോസ്കോയിൽ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിനുമായി അദ്ദേഹം ചർച്ച നടത്തി. സൗദി അറേബ്യയുമായുള്ള റഷ്യയുടെ ബന്ധം മെച്ചപ്പെട്ടുവരികയാണെന്ന് പുട്ടിൻ പറഞ്ഞു. ഉൽപാദനം നിയന്ത്രിക്കുന്ന കാര്യത്തിൽ ഒപെക് രാജ്യങ്ങളുമായും ഒപെക് ഇതര രാജ്യങ്ങളുമായും സഹകരിക്കുന്നതിനും ധാരണയുണ്ടാക്കുന്നതിനും സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ പുട്ടിൻ പ്രകീർത്തിച്ചു.
ഊർജ മേഖലയിൽ സൗദി അറേബ്യയുമായുള്ള ധാരണ ഇരു രാജ്യങ്ങൾക്കും പ്രധാനമാണെന്നും സൽമാൻ രാജാവിന്റെ സന്ദർശനത്തിന് റഷ്യ കാത്തിരിക്കുകയാണെന്നും സിറിയൻ സംഘർഷത്തിന് പരിഹാരം കാണുന്നതിന് റഷ്യയും സൗദി അറേബ്യയും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പുട്ടിൻ പറഞ്ഞു .
സിറിയൻ സംഘർഷത്തിന് പരിഹാരം കാണുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കും നാലു സഹകരണ കരാറുകൾ ഒപ്പുവെക്കുന്നതിനുമാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ റഷ്യ സന്ദർശിക്കുന്നത്. റഷ്യൻ സന്ദർശനം പൂർത്തിയാക്കി അദ്ദേഹം അസർബൈജാനിലേക്ക് പോയി. 2015 ൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ രണ്ടു തവണ റഷ്യ സന്ദർശിച്ച് വ്ലാഡിമർ പുട്ടിനുമായി ചർച്ച നടത്തിയിരുന്നു.