ദക്ഷിണ കൊറിയയുമായി സഹകരിച്ച് സൗദി അറേബ്യ ന്യൂക്ലിയർ റിയാക്ടർ സ്ഥാപിക്കുന്നു. വൈദ്യുതി ഉൽപാദനം, സമുദ്ര ജല ശുദ്ധീകരണം എന്നീ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ പുതിയ റിയാക്ടർ സ്ഥാപിക്കുന്നതിലൂടെ സാധിക്കും.
2020ഓടെ രാജ്യത്ത് നാല് റിയാക്ടർ നിർമിക്കാനാണ് സാമ്പത്തിക, വികസന കൗൺസിൽ പദ്ധതി. സുരക്ഷിതവും സമാധാനപരവുമായ ആവശ്യങ്ങൾ മുൻനിർത്തി നിർമിക്കന്ന ആദ്യ റിയാക്ടറിന്‍റെ 20 ശതമാനം നിർമാണ പ്രവർത്തനങ്ങളും ഇതിനോടകം പൂർത്തിയായതായി അധികൃതർ അറിയിച്ചു. തദ്ദേശീയമായി റിയാക്ടർ നിർമിക്കുന്നതിന് സാങ്കേതിക രംഗത്ത് നിക്ഷേപം ക്ഷണിക്കുകയും വിദേശ വിപണി കണ്ടെത്തുന്ന പ്രവർത്തനത്തിന് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. ഈ മേഖലയിൽ വിദഗ്ധ പരിശീലനം നൽകി സൗദി പൗരന്മാരെ വാർത്തെടുക്കുന്നതിനും പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി 33 സൗദി എൻജിനീയർമാർ പരിശീലനം പൂർത്തിയാക്കി.
മാനവശേഷി വികസന പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ മൂന്ന് മാസം നീണ്ട പരിശീലനത്തിലാണ് ഇത്രയും സ്വദേശികൾ പരിശീലനം നേടിയത്. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നാലാം തലമുറയിലെ അത്യാധുനിക ഉപകരണങ്ങളാണ് റിയാക്ടർ നിർമാണത്തിന് ഉപയോഗിക്കുന്നത്.