റമസാനില്‍ മക്കയിലേക്കുള്ള വിശ്വാസികളുടെ ബാഹുല്യം കണക്കിലെടുത്ത് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. ഹറം പള്ളിയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിന് ഒമ്പതു പാര്‍ക്കിംഗ് സ്ഥലങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ഹറമിനടുത്ത പ്രദേശങ്ങളിലേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നത് നിയന്ത്രിക്കുന്നതിന് പ്രധാനപ്പെട്ട എല്ലാ റോഡുകളിലും ചെക്ക് പോയന്‍റുകളുണ്ടാകും. തീര്‍ഥാടകരുമായി എത്തുന്ന ബസുകള്‍ ഹറമിനടുത്ത സ്‌റ്റേഷനുകളിലേക്ക് കടത്തിവിടും. പാര്‍ക്കിങുകളില്‍ വാഹനങ്ങള്‍ നിര്‍ത്തി തീര്‍ഥാടകര്‍ ട്രാഫിക് പോലീസുകാരുമായി സഹകരിക്കണമെന്ന് കേണല്‍ ബാസിം അല്‍ബദ്‌രി അഭ്യർഥിച്ചു. റമസാനില്‍ പ്രദക്ഷിണ വഴിയായ മതാഫില്‍ ഐഛിക നമസ്കാരം, ഇഫ്താര്‍, അത്താഴം എന്നിവയ്ക്കും വിലക്കുണ്ട്.
അഞ്ചു നേരത്തെ നിർബന്ധ നമസ്‌കാരങ്ങൾ മാത്രമേ മതാഫില്‍ നിര്‍വഹിക്കാന്‍ അനുവദിക്കൂ. തറാവീഹ് നമസ്‌കാരങ്ങള്‍ മതാഫില്‍ നിര്‍വഹിക്കുന്നത് പ്രദക്ഷിണത്തിന് തടസമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്താണ് ഗവര്‍ണറുടെ നിര്‍ദേശം. നമസ്‌കാരങ്ങള്‍ക്ക് തൊട്ടുമുമ്പ് വിശുദ്ധ കഅ്ബാലയത്തിന് മുന്നിലെ നിരകളില്‍ സ്ഥലം പിടിക്കുന്നതും വിലക്കും.