സൗദിയിൽ ഹാനികരമായ ഉൽപന്നങ്ങൾക്കുള്ള സെലക്ടീവ് ടാക്‌സ് ജൂൺ 10 മുതൽ നടപ്പാക്കും. സൗദിയുടെ ചരിത്രത്തിൽ ആദ്യമായി ഉപഭോക്താവ് നികുതി നൽകിത്തുടങ്ങുന്നത് അന്നായിരിക്കും. ഇത്തരം ഉൽപന്നങ്ങളുടെ ഉപഭോഗം കുറച്ച് രോഗവ്യാപനം തടയുന്നതിനൊപ്പം പൊതുവരുമാനം വർധിപ്പിക്കുകയാണ് ലക്ഷ്യം.
പുകയില ഉൽപന്നങ്ങൾക്കും ഊർജ ദായക പാനീയങ്ങൾക്കും നൂറു ശതമാനവും ശീതള പാനീയങ്ങൾക്ക് 50 ശതമാനവുമാണ് അധിക നികുതി ബാധകമാക്കുന്നത്. സൗദിയിൽ 65 ലക്ഷം പേർ പുകവലിക്കാരാണ്. സെലക്ടീവ് ടാക്‌സ് ഏറ്റവുമധികം ബാധിക്കുക ഇവരെയാണ്. ജൂൺ പത്തു മുതൽ സിഗരറ്റിന് ഇരട്ടി വില നല്‍കേണ്ടിവരും. നികുതിയിലൂടെ പ്രതിവർഷം 800 കോടി റിയാൽ വരുമാനം ലഭിക്കുമെന്നാണ് സക്കാത്ത്, നികുതി അതോറിറ്റി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം സൗദി അറേബ്യ 420 കോടി റിയാലിന്‍റെ സിഗരറ്റ് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. സിഗരറ്റ് ഇറക്കുമതിയുടെ 94 ശതമാനവും ജർമനി, തുർക്കി, സ്വിറ്റ്‌സർലാന്റ് എന്നീ രാജ്യങ്ങളിൽനിന്നാണ്. ഇന്ത്യ, ചെക്ക് റിപ്പബ്ലിക്, ഫ്രാൻസ്, ഇന്തോനീഷ്യ, പോളണ്ട്, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക, യെമൻ, പാക്കിസ്ഥാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ നിന്നും സിഗരറ്റ് ഇറക്കുമതി ചെയ്യുന്നുണ്ട്.