ഏകീകൃത മൂല്യ വർധിത നികുതിയും സെലക്ടീവ് നികുതിയും ഏർപ്പെടുത്തുന്നത് സംബന്ധിച്ച നീക്കം ജിസിസി രാജ്യങ്ങൾ സജീവമാക്കി. അതിന്‍റെ ഭാഗമായി സൌദി അറേബ്യ ജിസിസി വാറ്റിന്‍റെ ചട്ടം ഗസറ്റിൽ പ്രസിദ്ധീകരിച്ചു. 15 ദിവസത്തിനകം ചട്ടം പ്രാബല്യത്തിൽ വരും.
വാറ്റ് സംബന്ധിച്ച ഏകീകൃത നിയമം പ്രാബല്യത്തിൽ വരണമെങ്കിൽ അംഗരാജ്യങ്ങൾ ഓരോന്നും ആഭ്യന്തരതലത്തിൽ ചട്ടം അംഗീകരിക്കേണ്ടതുണ്ട്. അതിന്‍റെ ഭാഗമായാണ് സൌദി അറേബ്യയുടെ നടപടി. മറ്റു രാജ്യങ്ങളും സമാന നടപടി താമസിയാതെ കൈക്കൊള്ളുമെന്നാണ് സൂചന. അടുത്തവർഷം ജിസിസി തലത്തിൽ ഏകീകൃത വാറ്റ് നടപ്പാക്കാനായിരുന്നു അംഗരാജ്യങ്ങൾ നേരത്തെ തീരുമാനിച്ചത്. ചട്ടം നിലവിൽ വന്നതിനുശേഷം നികുതിവിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടുന്ന വസ്‌തുക്കളുടെ പട്ടിക തയാറാക്കും. ആരോഗ്യത്തിന് ഹാനികരമായ പുകയില ഉത്പന്നങ്ങൾക്കും ശീതള പാനീയങ്ങൾക്കുമാണ് സെലക്ടീവ് നികുതി ഏർപ്പെടുത്തുക. പുകയില ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ അതിർത്തിയിൽ വച്ച് 200 ശതമാനം നികുതി ചുമത്താനാണ് ആലോചന. ഇറക്കുമതി വില കണക്കാക്കിയാകണം തുക നിശ്ചയിക്കേണ്ടതെന്നും അംഗരാജ്യങ്ങൾ തമ്മിൽ ധാരണയായിരുന്നു. സെലക്ടീവ് നികുതി 20 ശതമാനവും വാറ്റ് അഞ്ച് ശതമാനവും എന്നതാണ് പ്രാഥമികമായി അംഗീകരിച്ച തോത്.