വ്രതമാസത്തിന്‍റെ ആത്മീയ നിർവൃതിയിലേക്ക് വിശ്വാസികള്‍. റമസാൻ മാസത്തിന്‍റെ പുണ്യം കരഗതമാക്കാൻ മനസും ശരീരവും സജ്ജം. പുണ്യമാസത്തിന്‍റെ വിശുദ്ധി കാത്തു സൂക്ഷിക്കണമെന്ന് ജുമുഅ ഖുതുബയിലൂടെ ഇമാമുമാര്‍ ഉണര്‍ത്തി.
അന്നപാനീയങ്ങൾക്കൊപ്പം ശരീരേച്ഛകളും വെടിയാനുള്ള മനക്കരുത്തായിരിക്കണം വ്രതാനുഷ്ഠാനമെന്ന് ഇമാമുമാര്‍ ആഹ്വാനം ചെയ്‌തു. കഴിഞ്ഞ കാല ജീവിതത്തിന്‍റെ കണക്കെടുത്ത് തെറ്റുകളിൽനിന്ന് മോചനത്തിനായുള്ള പ്രാർത്ഥനകളിൽ മുഴുകണം. സഹജീവിസ്നേഹവും പരോപകാരവും വർധിപ്പിച്ച് കരുണ നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കണമെന്നും ഇമാമുമാർ പറഞ്ഞു. കഴിഞ്ഞ തവണത്തേത് പോലെ ദൈർഘ്യമേറിയ പകലുകളിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തവണയും വ്രതം.
കുവൈത്തില്‍ പുലർച്ചെ 3.15 മുതൽ വൈകിട്ട് 6.40 വരെ പതിനഞ്ച് മണിക്കൂര്‍ 25 മിനിറ്റ് നീളുന്നതാണ് പകൽ. മറ്റു രാജ്യങ്ങളിലും ഏതാണ്ട് ഇതേ അവസ്ഥതന്നെ. താപനിലയും കടുത്തു തുടങ്ങിയതിനാൽ വ്രതമെടുക്കുന്നതിന്‍റെ കാഠിന്യം കൂടും. എന്നാല്‍ വിശ്വാസതീക്ഷ്ണയ്ക്ക് മുൻപിൽ പകലിന്‍റെ ദൈർഘ്യവും വേനലിന്‍റെ കടുപ്പവും പ്രശ്നമാകാറില്ലെന്നതാണ് യാഥാര്‍ഥ്യം.