യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വര്‍ഷത്തിലൊരിക്കല്‍ ഗൾഫ് ഭരണാധികാരികളെ കാണുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഭീകരതക്കും തീവ്രവാദത്തിനും എതിരായ പോരാട്ടത്തിലെ പുരോഗതി വിലയിരുത്താനാണ് ജിസിസി രാഷ്ട്രത്തലവന്മാരുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തുന്നത്.
ട്രംപിന്‍റെ സൗദി സന്ദർശനം വൻ വിജയമായിരുന്നുവെന്ന് മുഖ്യ ഉപദേഷ്ടാവ് ജറെദ് കുഷ്‌നർ പറഞ്ഞു. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ ലോകത്തെ യോജിപ്പിക്കാൻ സഹായിക്കുന്ന യാത്ര ആസൂത്രണം ചെയ്യാനാണ് പ്രസിഡന്‍റ് ആവശ്യപ്പെട്ടിരുന്നത്. സൗദി സന്ദർശനത്തിലൂടെ ഈ ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിൽ വലിയ പുരോഗതി കൈവരിച്ചു. ഭീകര വിരുദ്ധ പോരാട്ടത്തിന് സൌദിയില്‍ പുതിയ കേന്ദ്രം ആരംഭിച്ചതും ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ കരാർ ഒപ്പിട്ടതും ഇതിന് ഉദാഹരണങ്ങളാണ്.
ഭീകരവാദം കുറ്റകരമാക്കുന്നതിനും ഭീകരതക്ക് സാമ്പത്തിക സഹായം തടയുന്നതിനും മേഖലാ രാജ്യങ്ങളുടെ സഹകരണം ഉറപ്പുവരുത്താനും സന്ദര്‍ശനം വഴിയൊരുക്കി. ഏറ്റവും മികച്ച ആതിഥേയത്വം വഹിച്ചതിന് സൗദി അറേബ്യക്ക് വൈറ്റ് ഹൌസ് നന്ദി അറിയിച്ചു.