കോട്ടയം ∙ പ്രവാസി മലയാളികളുടെ സഹായത്തോടെ റിയാദിൽ നിന്നു നാട്ടിലേക്കു മടങ്ങാനൊരുങ്ങിയ ചങ്ങനാശേരി സ്വദേശി പക്ഷാഘാതം ബാധിച്ച് ആശുപത്രിയിലായതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. പെരുന്ന കല്ലംപറമ്പിൽ വീട്ടിൽ ജഗദീശൻ (ഫൈസൽ 51) ആണു ഗുരുതരാവസ്ഥയിൽ റിയാദിലെ സുമൈഷി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. മൂന്നു ലക്ഷത്തോളം രൂപ കെട്ടിവച്ചാൽ മാത്രമേ ഇദ്ദേഹത്തിനിനി നാട്ടിലെത്താൻ കഴിയൂ. നിസഹായരായ ഭാര്യ ബിനിയും വിദ്യാർഥികളായ മക്കളും എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണിപ്പോൾ.
മൂന്നു വർഷം മുൻപാണു ജഗദീശൻ സൗദിയിലേക്കു പോയത്. പ്രാരാബ്ധങ്ങളുടെ സമ്മർദം താങ്ങാനാവാതെ പിരിമുറക്കമായിരുന്നതിനാൽ ജോലിസംബന്ധിയായ രേഖകൾ ശരിയാകുന്നതുവരെ കാത്തുനിൽക്കാൻ ജഗദീശനു കഴിയുമായിരുന്നില്ല. കാറ്ററിങ് ജോലികൾ ചെയ്താണ് മൂന്നൂവർഷവും ജീവിച്ചിരുന്നത്. എന്നാൽ നിയമങ്ങളും പരിശോധനയും സൗദിയിൽ കർശനമായതോടെ ജഗദീശൻ റിയാദിലേക്കു മാറി. ഇവിടെയുള്ള പ്രവാസി മലയാളികളുടെ സഹായത്തോടെ രേഖകളും ഔട്ട്പാസും സംഘടിപ്പിച്ചു തിരികെ വരാനിരിക്കെ കഴിഞ്ഞ 16നു രാത്രിയിലാണ് ജഗദീശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിരിച്ചുനാട്ടിലെത്താനുള്ള രേഖകളെല്ലാം എൻആർഐ സംഘടനകളുടെ സഹായത്തോടെ ശരിയാക്കിയെങ്കിലും മൂന്ന് ലക്ഷം രൂപ ആശുപത്രിയിൽ അടച്ചാൽ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂ. വിദേശമലയാളികളോ മറ്റു സംഘടനകളോ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ജഗദീശനും കുടുംബവും. വിവരങ്ങൾക്ക് : 90373 73674, 85471 93674