സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നതിനും കുറ്റകൃത്യവും അപകടങ്ങളും കുറയ്ക്കുന്നതിനും ബഹുമുഖ പദ്ധതികള്‍ ആവിഷ്കരിച്ചതായി ഷാര്‍ജ പൊലീസ്. ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യമാക്കണമെന്ന യുഎഇ വിഷന്‍ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.
കുറ്റകൃത്യങ്ങൾ പത്തു ശതമാനം കുറഞ്ഞതായി ഷാർജ പൊലീസ് തലവൻ ബ്രിഗേഡിയര്‍ ജനറൽ സൈഫ് അൽ സാരി അൽ ഷംസി പറഞ്ഞു. 2016ലെ കണക്കനുസരിച്ച് ലക്ഷത്തിൽ 123 കുറ്റകൃത്യങ്ങൾ ആണ് നടന്നത്. 2021നകം അത് 75 ആയി കുറയ്ക്കാനാണ് പദ്ധതി. ഭവനഭേദനം ഉൾപ്പടെ 15 കുറ്റകൃത്യങ്ങൾ തരംതിരിച്ച് അവ കുറയ്ക്കാനാവശ്യമായ പദ്ധതി ആവിഷ്കരിക്കുന്നുണ്ട്. ജനകീയ പൊലീസിന്‍റെ മികച്ച പ്രവര്‍ത്തനത്തിലൂടെയാണ് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനായത്.
അബുഷഗാര, മൈസലൂൺ, മജാസ് പ്രദേശങ്ങളിലാണ് കുറ്റകൃത്യങ്ങൾ കൂടുതലായി നടക്കുന്നതെന്നും സൂചിപ്പിച്ചു. വാഹനാപകടങ്ങളും കുറഞ്ഞുവരികയാണ്. ഇരകളില്‍ കൂടുതലും ഏഷ്യക്കാരായതിനാല്‍ വിവിധ ഭാഷകളില്‍ ബോധവല്‍കരണം വ്യാപകമാക്കും. വേനലവധിക്ക് സ്വദേശത്തേയ്ക്ക് പോകുന്നവർ പൊലീസിന്‍റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വ്യക്തമാക്കി.