ഇന്ത്യയിൽനിന്നുള്ള വനിതാ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ് പുനരാരംഭിക്കാൻ കുവൈത്ത് നീക്കങ്ങൾ സജീവമാക്കി. തൊഴിൽ വകുപ്പിലെയും വിദേശമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ ഇന്ത്യൻ എംബസി അധികൃതരുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തിവരികയാണ്.
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ സ്പോൺസർ 2500 ഡോളർ ബാങ്ക് ഗ്യാരന്‍റി കെട്ടിവക്കണമെന്ന ഇന്ത്യയുടെ ഉപാധിയാണ് റിക്രൂട്ട്മെന്‍റ് നിലക്കാൻ കാരണമായത്. ബാങ്ക് ഗ്യാരന്‍റി അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു കുവൈത്തിന്‍റെ നിലപാട്. തുടർന്ന് ഗാർഹിക തൊഴിൽ കരാർ സാക്ഷ്യപ്പെടുത്തുന്ന നടപടി ഇന്ത്യൻ എംബസിയും നിർത്തിവച്ചു. അതോടെ 2015 തൊട്ട് ഇന്ത്യയിൽനിന്നുള്ള റിക്രൂട്ട് ചെയ്യുന്നതും നിലച്ചു. ചില രാജ്യങ്ങളിൽനിന്നുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്‍റ് നിരോധിക്കുകയും ഇന്ത്യയിൽനിന്നുള്ള റിക്രൂട്ട്മെൻറ് നിലക്കുകയും ചെയ്തതോടെ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാതായി. ഇതാണ് ഇന്ത്യന്‍ എംബസിയെ സമീപിക്കാന്‍ കുവൈത്തിനെ പ്രേരിപ്പിച്ചത്. അതേസമയം ബാങ്ക് ഗ്യാരന്‍റിയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടാണ് ഇന്ത്യയ്ക്ക്. തുക കുറക്കണമെന്ന നിർദേശമാണ് കുവൈത്ത് ഇപ്പോള്‍ മുന്നോട്ടുവയ്ക്കുന്നതെന്നാണ് സൂചന. ഇതേസമയം ജിസിസി രാജ്യങ്ങൾക്ക് മൊത്തത്തിലുള്ള തീരുമാനം കുവൈത്തിന് മാത്രമായി കേന്ദ്ര സര്‍ക്കാര്‍ മാറ്റുമോ എന്ന് കണ്ടറിയണം.