നാട്ടിലേയ്ക്ക് പോകാനായി വിമാനത്താവളത്തിലേക്കു പുറപ്പെട്ട് ട്രാഫിക്കിൽ കുടുങ്ങിയ മലയാളി ബിസിനസുകാരൻ സനില്‍ കെ. മാത്യുവിന് തുണയായ പൊലീസുകാരന് ഷാർജ പൊലീസിന്റെ ആദരം. കൃത്യസമയത്ത് സനലിനെ വിമാനത്താവളത്തിലെത്തിക്കാന്‍ നേതൃത്വം നൽകിയ ട്രാഫിക് വിഭാഗത്തിലെ യുവ ഉദ്യോഗസ്ഥൻ സാലിം അബ്ദുല്ല അൽ ഉവൈസിന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് ബ്രി. ജനറൽ സൈഫ് അൽ സാരി അൽ ഷംസി അനുമോദിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു.
അല്‍ ഐനില്‍ താമസിക്കുന്ന സനൽ ഇൗ മാസം ഒൻപതിന് ഒരു ദിവസത്തേയ്ക്കു മാത്രമായി നാട്ടിലേക്കു പോകാന്‍ ഷാര്‍ജ വിമാനത്താവളത്തിലേക്കു പോകുന്നതിനിടെയാണ് ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയത്. നിർദിഷ്ട സമയത്ത് വിമാനത്താവളത്തില്‍ എത്താന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ഷാര്‍ജ പൊലീസിന്റെ 999 എന്ന നമ്പരിൽ ബന്ധപ്പെടുകയായിരുന്നു. 15 മിനിറ്റിനുള്ളില്‍ സാലിം അബ്ദുല്ല അൽ ഉവൈസിയുടെ നേതൃത്വത്തിലുള്ള പൊലീസെത്തി സനിലെ ഷാര്‍ജ വിമാനത്താവളത്തില്‍ എത്തിക്കുകയും ചെയ്തു.
ഇൗ സംഭവം മാധ്യമങ്ങൾ ഏറ്റെടുക്കുകയും മലയാളികളടക്കമുള്ളവർ ഷാര്‍ജ പൊലീസിനെ പ്രശംസകൊണ്ട് മൂടുകയും ചെയ്തു. ഞാനെന്റെ ഡ്യൂട്ടി ചെയ്യുകയായിരുന്നുവെന്നാണ് ആദരവ് ഏറ്റുവാങ്ങിയ ശേഷം മലയാളി മാധ്യമപ്രവർത്തകരോട് സാലിം അബ്ദുല്ല അൽ ഉവൈസിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി.