റിയാദ്: ആവേശത്തോടെ വന്നു, ആശ്ചര്യത്തോടെ പങ്കെടുത്തു , സന്തോഷത്തോടെ മടങ്ങി . കഴിഞ്ഞ രണ്ടുദിനങ്ങൾ അറബ്‌ലോകം മുഴുവനായും റിയാദിലായിരുന്നു. മറ്റു ലോക രാഷ്ട്രങ്ങളുടെ മുഴുവൻ ശ്രദ്ധയും റിയാദിലേക്കായിരുന്നു . തീവ്രവാദത്തെ തടയല്‍, ആരോഗ്യകരവും സൗഹൃദപരവുമായ സഹവര്‍ത്തിത്വം, വിഭാഗീയത ചെറുക്കല്‍, കടൽക്കൊള്ള ഇല്ലായ്മ ചെയ്ത് യാത്ര സുരക്ഷിതമാക്കല്‍ എന്നിങ്ങനെയുള്ള അഞ്ച് തലക്കെട്ടുകളിൽ ഇരുപതോളം നടപടികൾക്ക് അമ്പത്തഞ്ചോളം രാജ്യങ്ങളുടെ അംഗീകാരത്തോടെ സംയുക്ത പ്രഖ്യാപനവുമായി അറബ്, ഇസ്ലാമിക്, അമേരിക്കന്‍ ഉച്ചകോടിക്ക് റിയാദിൽ തിരശീല വീണു. രണ്ടുദിവസത്തെ സന്ദർശനത്തിന് സൗദി തലസ്ഥാനത്തെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സന്ദർശനം പൂർത്തിയാക്കി ഇസ്രായേലിലേക്ക് പോയി.
സൗദിയിലെത്തിയ ട്രംപിനും കൂട്ടർക്കും രാജകീയ വരവേൽപ്പാണ് സൗദിയിൽ ലഭിച്ചത്. വെള്ളിയാഴ്ച സൗദി സമയം രാത്രി ഒൻപതിന് അമേരിക്കയിൽ നിന്നും പുറപ്പെട്ട വിമാനം ശനിയാഴ്ച രാവിലെ ഒൻപത്തേമുക്കാലോടെയാണ് റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് നേരിട്ടെത്തി സ്വീകരിച്ചു. സൗദിയിലെത്തിയ ഡൊണാൾഡ് ട്രംപും, സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും തമ്മില്‍ 11,000 കോടി ഡോളറിന്റെ ആയുധ കരാര്‍ ഒപ്പിട്ടു. ഇതിന് പുറമെ, അടുത്ത പത്തു വര്‍ഷത്തേക്ക് 35,000 കോടി ഡോളറിന്‍റെ മറ്റൊരു കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ലോകസുരക്ഷയും സുസ്ഥിരതയും ശക്തമാക്കാന്‍ ട്രംപിന്‍റെ സൗദി സന്ദര്‍ശനം വഴിയൊരുക്കുമെന്ന് സല്‍മാന്‍ രാജാവ് അഭിപ്രായപ്പെട്ടു. മുസ്ലിം വിരുദ്ധ പരാമര്‍ശനങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയ ട്രംപ് ഐക്യത്തോടെ മുന്നേറാനുള്ള സന്ദേശങ്ങളാണ് സൗദിയിലെത്തിയപ്പോൾ നൽകിയത്.
‘തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ ഒരുമിച്ച് മുന്നേറാം’ എന്ന പ്രമേയത്തില്‍ റിയാദിലെ കിങ് അബ്ദുല്‍ അസീസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഉച്ചകോടി നടന്നത് . അമ്പത്തഞ്ചോളം അറബ് ഇസ്ലാമിക രാജ്യങ്ങളുടെ ഭരണാധികാരികളും നേതാക്കളും ഉച്ചകോടിയില്‍ പങ്കെടുത്തു . ഡൊണാൾഡ് ട്രംപ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു . അമേരിക്കയുടെ സഹകരണത്തോടെ പശ്ചിമേഷ്യയിലെ തീവ്രവാദ ഭീകരവാദ ഭീഷണിയെ ചെറുക്കാനുള്ള ചര്‍ച്ചകളാണ് ഉച്ചകോടിയിലും അനുബന്ധ പരിപാടികളിലും നടന്നത്.തീവ്രവാദത്തെ തടയാന്‍ സൗദിയുടെ നേതൃത്വത്തിലുള്ള മധ്യപൂർവദേശ സഖ്യം 2018 ൽ നിലവിൽ വരുമെന്ന് പ്രഖാപനമുണ്ടായി. ഏതെല്ലാം രാജ്യങ്ങൾ സഖ്യത്തില്‍ അംഗങ്ങളാകുമെന്നതും അപ്പോൾ പ്രഖ്യാപിക്കും.
സഹവര്‍ത്തിത്വത്തിലൂടെ യെമനിലെ ഛിദ്രതയും വിമതശല്യവും ചെറുക്കല്‍ എന്നിവ ഇതിന്റെ ഭാഗമാണ്. 34,000 ഭടന്മാരുള്ള സൈന്യത്തിന് രൂപം നല്‍കാനും ഉച്ചകോടിയില്‍ ധാരണയായി. അംഗരാഷ്ട്രങ്ങള്‍ രാജ്യാന്തര കരാറുകളും നയതന്ത്ര മര്യാദകളും പാലിച്ചിരിക്കണം. തീവ്രവാദത്തിന് ധനസഹായം നല്‍കുന്നത് തടയാന്‍ റിയാദ് ആസ്ഥാനമായി പ്രത്യേക കേന്ദ്രത്തിന് രൂപം നല്‍കി . യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കണമെന്നും സുരക്ഷ പ്രവര്‍ത്തനങ്ങളില്‍ അവരെ പങ്കാളികളാക്കണമെന്നും റിയാദ് പ്രഖ്യാപനത്തില്‍ പറയുന്നു.
ഇറാനെ രൂക്ഷമായി വിമർശിച്ചായിരുന്നു ട്രംപ് പ്രസംഗിച്ചത്. മധ്യപൂർവദേശത്തെ അസ്ഥിരതക്ക് പ്രധാന കാരണക്കാർ ഇറാനാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇറാന്‍ പ്രചരിപ്പിക്കുന്ന വിഭാഗീയതയും വിഘടനവാദവും ലോകത്തിന് അപകടമാണെന്നതിനാല്‍ അതിനെ ചെറുത്ത് തോല്‍പിക്കുക, മേഖലയിലെ രാഷ്‌ട്രങ്ങളുടെ സുരക്ഷക്ക് ഇറാന്‍ സൃഷ്ടിക്കുന്ന ഭീഷണി ഇല്ലാതാക്കുക, നല്ല അയല്‍പക്ക ബന്ധവും നയതന്ത്ര മര്യാദകളും പാലിക്കാന്‍ ഇറാനെ പ്രേരിപ്പിക്കുക, ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ അയല്‍ രാഷ്ട്രങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നത് അവസാനിപ്പിക്കുക, വിയന്ന കരാറിന് വിരുദ്ധമായ ഇറാന്റെ നീക്കങ്ങളെ അപലപിക്കുക എന്നിവയും റിയാദ് പ്രഖ്യാപനം വ്യക്തമാക്കുന്നു. പ്രഖ്യാപനത്തിെൻറ തുടര്‍ നടപടികള്‍ക്ക് സൗദിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സൗദി അറേബ്യ - അമേരിക്ക, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) - അമേരിക്ക, അറബ് ഇസ്‌ലാമിക്അമേരിക്ക എന്നീ തലക്കെട്ടുകളിലായി മൂന്ന് ഉച്ചകോടികളാണ് റിയാദിൽ നടന്നത്. രാജാക്കന്മാരും പ്രസിഡന്റുമാരും അടക്കം 37 രാഷ്ട്ര നേതാക്കളും ആറു പ്രധാനമന്ത്രിമാരും ഉച്ചകോടികളിൽ പങ്കെടുത്തു.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചരിത്ര സന്ദര്‍ശനത്തോടനുബന്ധിച്ച് റിയാദിലെ ഓരോ ചലനങ്ങളും ലോകത്തെ അറിയിക്കാന്‍ വൻ മാധ്യമ പടയും എത്തിയിരുന്നു . രാജ്യാന്തര വാര്‍ത്താ ഏജന്‍സികളടക്കം ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധികം മാധ്യമ പ്രവര്‍ത്തകരാണ് റിയാദ് ഉച്ചകോടി ഒപ്പിയെടുത്തത്. സൗദിയുടെ ചരിത്രത്തില്‍ തന്നെ ഇത്രയധികം മാധ്യമ പ്രതിനിധികള്‍ എത്തിയതും ആദ്യമായാണ്.
സൗദി ഭരണാധികാരി സൽമാൻ രാജാവിനൊപ്പം നൃത്തം ചവിട്ടി. സന്ദർശനത്തിന്റെ ആദ്യദിവസം അത്താഴവിരുന്നിനു മുൻപാണ് പരമ്പരാഗത അറബ് നൃത്തരൂപമായ ‘അർദ’യിൽ ചുവടുവച്ചത്. സൽമാൻ രാജാവ് നൃത്തം ചെയ്യാൻ ക്ഷണിച്ചപ്പോൾ ഒരു മടിയും കൂടാതെ ട്രംപ് സന്തോഷത്തോടെ കൈകോർത്തു. കയ്യിൽ വാൾ പിടിച്ച്, തോളോടുതോൾ ചേർന്നു ചുവടുകൾ വയ്ക്കുന്ന ‘അർദ’ സൗദിയിലെ പുരുഷൻമാരുടെ പരമ്പരാഗത നൃത്തരൂപമാണ്. ട്രംപ് മാത്രമല്ല, യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനും വാണിജ്യ സെക്രട്ടറി വിൽബർ റോസും നൃത്തത്തിൽ പങ്കുചേർന്നു.
കാപ്പിസൽക്കാരത്തിനിടയിലും ട്രംപ് കൗതുകക്കാഴ്ചകൾ ആസ്വദിച്ചു. അറേബ്യൻ ഖഹ്‌വ (കാപ്പി) കുടിച്ചുകഴിഞ്ഞപ്പോൾ വീണ്ടും പകർന്നു നൽകാനെത്തിയ പരിചാരകരെ രാജാവ് കപ്പ് കുലുക്കിക്കാട്ടി. താനും കപ്പ് കുലുക്കണോ എന്നു സംശയിച്ചിരുന്ന ട്രംപിനു രാജാവ് കാര്യം വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. ഇനി വേണ്ട എന്നാണെങ്കിൽ കാപ്പിക്കപ്പ് കുലുക്കിയാൽ മതി. പുരാതന കാലംമുതൽ അറബികൾക്കിടയിൽ നിലവിലുള്ള രീതിയാണിത്. ഇക്കാര്യം ട്രംപിനു രാജാവ് വിശദീകരിച്ചു നൽകുന്ന ക്ലിപ്പിങ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സൗഹാർദവും സ്വീകരണവും ഭക്ഷണവും ഉൾപ്പെടെ അറേബ്യൻ ആചാര രീതികളിലും ആഥിത്യ മര്യാദകളിലും മതിപ്പ് പ്രകടിപ്പിച്ച ട്രംപ് ഒട്ടേറെ അവിസ്മരണീയ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചാണ് മടങ്ങിയത്.
രണ്ടു ദിവസത്തെ സന്ദർശനം കഴിഞ്ഞു മടങ്ങിയ ട്രംപിനെയും സംഘത്തെയും ഉപ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ,അമേരിക്കയിലെ സൗദി സ്ഥാനപതി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ തുടങ്ങിയ പ്രമുഖർ ചേർന്ന് യാത്രയാക്കി.